കവളങ്ങാട്
ഇന്ധനവില കുതിച്ചതോടെ മലയോരമേഖലയിൽ സൈക്കിളിന് പ്രിയമേറുന്നു. പല്ലാരിമംഗലം, വാരപ്പെട്ടി, കവളങ്ങാട്, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ നിരത്തുകളിൽ ദിനവും സൈക്കിളുകളുടെ എണ്ണം വർധിക്കുകയാണ്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സൈക്കിൾ ക്ലബ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്. ചെറുപ്പക്കാർ മാത്രമല്ല മുതിർന്നവരും സൈക്കിൾ സവാരിയിൽ മുന്നിലാണ്. ജീവിതശൈലീ രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനും ജിംനേഷ്യത്തിലെ തിരക്കൊഴിവാക്കി കോവിഡിനെ പ്രതിരോധിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള ‘ഒറ്റമൂലി'യായും സവാരിയെ ഇവർ കാണുന്നു.
പല്ലാരിമംഗലം പഞ്ചായത്തിൽ മാത്രം അമ്പതോളംപേർ പുതുതായി സൈക്കിൾ വാങ്ങിക്കഴിഞ്ഞു. ഇതിൽ പല്ലാരിമംഗലം ജിവിഎച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ എം എം മുഹമ്മദും യുവജന സംഘടനാ നേതാക്കളും അഭിഭാഷകരും ഉൾപ്പെടും. 15 കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ മാത്രമേ ഉപയോഗിക്കൂ എന്ന വാശിയിലാണ് ഇവരിൽ പലരും. ആദ്യം ചവിട്ടാൻ മടിയായിരുന്നെങ്കിലും സ്ഥിരമായതോടെ അതെല്ലാം മാറി. എട്ട് കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്ക് വൈകുന്നേരങ്ങളിൽ യുവ അഭിഭാഷകൻ എം എം അൻസാർ സൈക്കിളിലാണ് സഞ്ചരിക്കുന്നത്. താങ്ങാൻ പറ്റുന്ന വിലയിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യവും സൈക്കിൾ സവാരിയിലെ മെച്ചമായി കാണുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..