സ്വന്തം ലേഖകൻ
മുനയൊടിഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ. നൂറോളം ചോദ്യം ഇതിനകം അദ്ദേഹം ഉന്നയിച്ചു. ഒന്നുപോലും കേന്ദ്ര ബിജെപി സർക്കാരിനെതിരെയില്ല. അതിനാലാണ് രമേശ് ചെന്നിത്തലയ്‌ക്ക് ബിജെപി വിധേയത്വം ഉന്നയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയിൽ ജനം നട്ടംതിരിയുമ്പോൾ മുഖ്യമന്ത്രിയുടെ രാജിക്കായി സമരത്തിനിറങ്ങുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും മാനസികനില വ്യക്തമാണ്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു സംഭവത്തെ ദുഷ്ടലാക്കോടെയാണ് ഇക്കൂട്ടർ ഉപയോഗിച്ചത്.
ഈ സർക്കാരിന്റെ ആദ്യനാൾമുതൽ യുഡിഎഫ് കള്ളപ്രചാരണങ്ങളും ആരംഭിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ, കിഫ്ബി, പ്രളയം, നിപാ, സാലറി ചലഞ്ച്, കോവിഡ് എല്ലാ ഘട്ടത്തിലും ഈ അപവാദ പ്രചാരണം തുടർന്നു. കെ -ഫോൺ പദ്ധതിക്കെതിരെ വൻകിട ഡാറ്റാ കമ്പനികളുടെ പ്രതിനിധിയായാണ് ചെന്നിത്തല ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. സ്‌പ്രിങ്ക്‌ളർ വിഷയത്തിലും ഇതേ സ്ഥിതിതന്നെ. ഇ-മൊബിലിറ്റി പദ്ധതി പൊളിക്കാനാണ് ഇപ്പോൾ ശ്രമം.
പിഎസ്‌സി നിയമനത്തിലെ അസത്യ പ്രചാരണവും വിലപ്പോകില്ല. റാങ്ക് പട്ടിക നീട്ടുന്നതിന്റെ പേരിലുള്ള ബാഹ്യഇടപെടലുകളും ഇടപാടുകളും അനുവദിക്കില്ലെന്നത് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..