മംഗളൂരു
സൂറത്ത് കല്ലിൽ ഫാസിൽ എന്ന യുവാവിനെ പൊതുജനമധ്യത്തിൽ വെട്ടിക്കൊന്ന കേസിൽ ആറ് ബജ്‌റംഗദൾ പ്രവർത്തകർ അറസ്റ്റിൽ. വർഗീയക്കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾകൂടിയായ ബജ്‌പെ കല്ലുവാർ സ്വദേശി സുഹാസ് ഷെട്ടി (29), കുളായ് സ്വദേശി മോഹൻ സിങ് (നേപ്പാളി മോഹൻ-–- 26), കൃഷ്ണാപുര സ്വദേശികളായ അഭിഷേക് (21), ശ്രീനിവാസ് (23), വിദ്യാനഗർ സ്വദേശി ഗിരിധർ (23), ദീക്ഷിത് (21) എന്നിവരെയാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉടമ അജിത് ക്രാസ്റ്റ ഞായറാഴ്‌ച പിടിയിലായി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ 19ന് സുള്ള്യയിൽ ബജ്‌റംഗദളുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാസർകോട് മൊഗ്രാൽപുത്തൂരിലെ മസൂദ് 21ന് ആശുപത്രിയിൽ മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 26ന് സുള്ള്യയിൽ കോഴിക്കട നടത്തുന്ന യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി.
ഇരുപത്തെട്ടിന് രാത്രി സൂറത്ത്‌കല്ലിൽ നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം സംഘം ഉഡുപ്പിക്കടുത്ത് കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. ചൊവ്വ രാവിലെ ഉദ്യാവരയ്‌ക്കടുത്തുനിന്ന് സംഘത്തെ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പ്രതികളെ പൊലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..