കൊച്ചി
ഗുസ്‌തിതാരങ്ങളുടെ പരാതിക്ക് ഇത്രകാലമായിട്ടും പരിഹാരമുണ്ടാകാത്തത് ഏറെ ഗൗരവമുള്ളതാണെന്ന് എഴുത്തുകാരൻ സി രാധാകൃഷ്‌ണൻ. കൗരവസഭയ്‌ക്ക് ഉണ്ടായിരുന്നതിലേറെ ഗൗരവം ഇക്കാര്യത്തിൽ നമുക്കില്ലാതെ പോയാൽ ഈ അഭിനവ ദ്രൗപദിമാരുടെ സ്ഥിതി മറ്റൊരു സർവനാശത്തിലേക്ക് നയിക്കും. സ്‌ത്രീകൾ ഇത്രയുംകാലമായി പരാതിയുമായി നടക്കുകയാണ്. രണ്ടുവർഷംമുമ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ല എന്നത് ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
ജനാധിപത്യവും പരിണാമസിദ്ധാന്തവും ആവർത്തന പട്ടികയുമൊന്നും പഠിക്കാതെ കുട്ടികൾ എങ്ങനെ നാളെ ഈ ലോകത്ത് ജീവിക്കാൻ പ്രാപ്‌തരാകും. ലോകം എന്തെന്നറിയാതെ നാളെയെക്കുറിച്ച് അവർ എങ്ങനെ സ്വപ്‌നം കാണും. ആവർത്തന പട്ടിക (പീരിയോഡിക് ടേബിൾ) കൂടാതെ രസതന്ത്രം എങ്ങനെ പഠിക്കാനാകും. പരിണാമത്തെക്കുറിച്ച് പഠിക്കാതിരുന്നാൽ ഇപ്പോഴത്തെ മനുഷ്യൻ എങ്ങനെയുണ്ടായി എന്നും നാളെ എന്തൊക്കെ പരിവർത്തനം വരാമെന്നും കുട്ടികൾ എങ്ങനെ മനസ്സിലാക്കും.
പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നുള്ള അറിവ് നമുക്ക് വേണ്ടെന്ന് വയ്‌ക്കാനാകുമോ? നമ്മുടെ അറിവ്, പടിഞ്ഞാറുനിന്നുള്ള അറിവ് എന്നിങ്ങനെ വേർതിരിവ് എന്തിനാണ്? നമ്മുടെയും ലോകത്തിന്റെ മറ്റു ഭാഗത്തെയും അറിവ് മനുഷ്യവംശത്തിന്റെ പൊതുസ്വത്താണ്–- സി രാധാകൃഷ്‌ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..