20 April Saturday
മൂവായിരത്തിലധികംപേർ സംഘടിച്ചെത്തിയാണ്‌ വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ചത്

വിഴിഞ്ഞത്തെ കലാപനീക്കം ; കോടതിയിൽ നൽകിയ 
ഉറപ്പുകളുടെ ലംഘനം

സുജിത്‌ ബേബിUpdated: Friday Dec 2, 2022


തിരുവനന്തപുരം
ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ വിഴിഞ്ഞം സമരക്കാർ ലംഘിച്ചെന്ന്‌ പൊലീസ്‌. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ്‌ സിറ്റി പൊലീസ്‌ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്‌. സംഭവദിവസത്തെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ്‌ കോടതിക്ക്‌ കൈമാറി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ വൈദികർക്കടക്കം പങ്കുണ്ടെന്നും പൊലീസ്‌ ഹൈക്കോടതിയെ അറിയിച്ചു. വൈദികരായ യൂജിൻ പെരേര, ലോറൻസ്‌ കുലാസ്‌, ജോർജ്‌ പാട്രിക്‌, ഫിവോവിയോസ്‌, ഷൈൻ, അഷ്‌മിൻ ജോൺ, സജസ്‌ ഇഗ്‌നേഷ്യസ്‌, ആന്റണി, എ ആർ ജോൺ എന്നിവർ പദ്ധതി പ്രദേശത്ത്‌ അതിക്രമിച്ച്‌ കയറി. അവിടെയുണ്ടായിരുന്ന സിസിടിവി, സീപോർട്ട്‌ ഓഫീസിന്റെ ജനൽപാളികൾ, ട്യൂബ്‌ലൈറ്റുകൾ തുടങ്ങിയവ നശിപ്പിച്ചു. ഇവിടെമാത്രം 2.2 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടാക്കിയത്‌. ഇത്‌ ഹൈക്കോടതി നിർദേശങ്ങളുടെ ലംഘനമാണ്‌.

പദ്ധതി പ്രദേശത്തേക്ക്‌ എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിലാണ്‌ തടഞ്ഞത്‌. വൈദികർ പള്ളിമണിയടിച്ച്‌ കൂടുതൽ ആളുകളെ പ്രദേശത്തേക്ക്‌ എത്തിച്ചു. സമരക്കാർ പൊലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കൈയേറ്റം ചെയ്‌തു. മൂവായിരത്തിലധികം പേർ സംഘടിച്ചെത്തിയാണ്‌ വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ചത്‌. സ്ത്രീകളും കുട്ടികളും മുതിർന്നവരടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആറ്‌ വാഹനവും 20 സ്വകാര്യ വാഹനവും നശിപ്പിച്ചു. സിസിടിവിയടക്കമുള്ളവയും അടിച്ചുതകർത്തു. 64 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ അക്രമത്തിൽ പരിക്കേറ്റു. സംഭവം അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തിന്‌ രൂപം നൽകിയതായും സിറ്റി പൊലീസ്‌ മേധാവി കോടതിയെ അറിയിച്ചു.

എഫ്‌ഐആർ : തിയോഡേഷ്യസ്‌ ഡിക്രൂസ്‌ മതസ്പർധ വളർത്താൻ ശ്രമിച്ചു
മന്ത്രി വി അബ്ദുറഹിമാനെ വർഗീയമായി അധിക്ഷേപിച്ച വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്‌ മതവിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന്‌ എഫ്‌ഐആർ. സാമൂഹ്യ ഐക്യവും സമാധാനവും നശിപ്പിക്കാൻ ശ്രമിച്ചതിനെതിരായ വകുപ്പുകൾ ചുമത്തി. 153, 153 എ, 504 വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.

‘അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്'  എന്ന പരാമർശത്തിലാണ് കേസെടുത്തത്. സ്വകാര്യ ചാനലിന്‌ നൽകിയ പ്രതികരണത്തിലാണ്‌ തിയോഡേഷ്യസ്‌ മന്ത്രിയെ വർഗീയമായി അധിക്ഷേപിച്ചത്‌. ചാനൽ അഭിമുഖത്തിന്റെ പൂർണരൂപമടക്കം പൊലീസ്‌ ശേഖരിക്കും. അതേസമയം, നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ ഹിന്ദുഐക്യവേദി നേതാവ്‌ ശശികല, ശ്രീജുലാൽ, അഡ്വ. പരശുവയ്ക്കൽ മോഹൻ, പാപ്പനംകോട്‌ സജി എന്നിവർക്കും കണ്ടാലറിയാവുന്ന 700 പേർക്കെതിരെയും കേസെടുത്തു.
 

പ്രാഥമിക 
പട്ടികയിൽ 300 അക്രമികൾ
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിന്റെ മറവിൽ പൊലീസ്‌ സ്റ്റേഷൻ ആക്രമിക്കുകയും കലാപനീക്കം നടത്തുകയും ചെയ്‌തവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. മുന്നൂറു പേരാണ്‌ പൊലീസിന്റെ പ്രത്യേകാന്വേഷക സംഘം തയ്യാറാക്കിയ പട്ടികയിലുള്ളത്‌.
ആക്രമണത്തിന്‌ നേതൃത്വം നൽകിയ പുരോഹിതരടക്കം ഇതിലുണ്ട്‌. കൂടുതൽ വിവരങ്ങൾ പൊലീസ്‌ ശേഖരിച്ചുവരികയാണ്‌. 

മന്ത്രി വി അബ്ദുറഹിമാനെ വർഗീയമായി അധിക്ഷേപിച്ച വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ  സാമൂഹ്യ ഐക്യവും സമാധാനവും നശിപ്പിക്കാൻ ശ്രമിച്ചതിനെതിരായ വകുപ്പുകൾ ചുമത്തി കേസെടുത്തു. 153, 153 എ, 504 വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top