19 March Tuesday

വിഴിഞ്ഞം അട്ടിമറിക്ക്‌ 
‘ഓപ്പറേഷൻ പശ്ചിമഘട്ടം’ ; ഖനനം നിർത്തിവയ്പിക്കാനും നീക്കം

സുജിത്‌ ബേബിUpdated: Thursday Dec 1, 2022


തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ നിർമാണം അട്ടിമറിക്കാൻ പശ്ചിമഘട്ട മേഖലയിലെ  കരിങ്കൽ ഖനനം നിർത്തിവെപ്പിക്കാനും നീക്കം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട മേഖലയിൽനിന്നാണ്‌ തുറമുഖ നിർമാണത്തിനാവശ്യമായ   അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്‌.  ജനങ്ങളെ ഇളക്കിവിട്ട്‌   കരിങ്കൽ  ഖനനം  നിർത്തിവയ്‌പ്പിക്കുകയാണ്‌ ലക്ഷ്യം. വിഴിഞ്ഞത്ത്‌ നടക്കുന്ന സമരം ‘ഫലപ്രാപ്‌തി’യിലെത്തുന്നില്ലെന്ന്‌ വന്നതോടെയാണ്‌ പശ്ചിമഘട്ടത്തിലേക്ക്‌ നീങ്ങാൻ സമരത്തിന്‌ പിന്നിലുള്ള ഗൂഢസംഘത്തിന്റെ നീക്കമെന്ന്‌ ഇന്റലിജന്റ്‌സ്‌ വിഭാഗത്തിന് വിവരം ലഭിച്ചു. ക്വാറിയുടെ മറവിൽ ജനങ്ങളെ ഇളക്കി വിടുകയാണ്‌ തന്ത്രം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയടക്കം സഹായം ഇതിനായി തേടിയിട്ടുണ്ട്‌. സമരത്തിനുള്ള രൂപരേഖയും തുറമുഖ നിർമാണം അട്ടിമറിക്കാൻ പ്രവർത്തിക്കുന്ന ഒമ്പതംഗ സംഘത്തിന്റെ നേതൃത്വത്തിൽ തയ്യാറായിക്കഴിഞ്ഞു.

ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി വിഭാഗമായിരുന്ന ഗ്രീൻ മുവ്‌മെന്റിന്റെയും നെയ്യാറ്റിൻകര രൂപതയുടെയും സഹായം ഇവർ തേടിയിട്ടുണ്ട്‌. മുമ്പ്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരായിരുന്നവരും നീക്കത്തിൽ അണിചേർന്നിട്ടുണ്ട്‌.  ഇമാം കൗൺസിൽ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും ഈ ലക്ഷ്യത്തോടെയാണെന്ന്‌ ഇന്റലിജന്റ്‌സ്‌ വിഭാഗം സംശയം പ്രകടിപ്പിക്കുന്നു.

പോപ്പുലർ ഫ്രണ്ട്‌ നിരോധന സമയത്ത്‌ അറസ്റ്റിലായ ഒരു നേതാവ്‌ വിഴിഞ്ഞം സമരവേദിയിൽ പതിവായി പങ്കെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ പതിവായി ഇവിടെ എത്തുന്നതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിലുണ്ട്‌.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരത്തിന്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുണ്ട്‌. ഈ സംഘടനയുടെ മറവിലാണ്‌ ഇപ്പോൾ പോപ്പുലർ ഫ്രണ്ട്‌ വിഴിഞ്ഞം സമരത്തിൽ ഇടപെടുന്നത്‌. പ്രത്യക്ഷത്തിൽ ആം ആദ്‌മി പാർടിയുമായി ചായ്‌വ്‌ പ്രകടിപ്പിക്കുന്ന ജാക്‌സൺ പൊള്ളയിൽ എന്ന ആർത്തുങ്കൽ സ്വദേശിയാണ്‌ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ്‌. ഈ മറയുപയോഗിച്ച്‌ മതമൗലികവാദ ശക്തികളെയും സമരത്തിന്റെ ഭാഗമാക്കി മുന്നോട്ട്‌ കൊണ്ടുപോവുകയാണ്‌ ‘സമരസമിതി’ നേതാക്കളുടെ താൽപ്പര്യം.

164 കേസ്‌ ; പ്രതികൾക്കായി 
തിരച്ചിൽ
വിഴിഞ്ഞത്ത്‌ പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ച പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. അക്രമത്തിൽ 164 കേസ്‌ എടുത്തതായി വിഴിഞ്ഞം ക്രമസമാധാന ചുമതലയുള്ള സ്പെഷൽ ഓഫീസർ ആർ നിശാന്തിനി പറഞ്ഞു. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും. തീവ്രവാദ ബന്ധം സംബന്ധിച്ച്‌ ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു. ഞായറാഴ്ച ആക്രമിക്കപ്പെട്ട വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷനും തുറമുഖ കവാടത്തിലെ സമരപ്പന്തലും  നിശാന്തിനി സന്ദർശിച്ചു. 750 പൊലീസിനെ വിഴിഞ്ഞത്ത്‌ വിന്യസിച്ചു. വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം സംബന്ധിച്ച്‌ വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയും സ്ഥലത്തെത്തി. എൻഐഎ കൊച്ചി ഓഫീസിലെ ആർ ശ്രീകാന്താണ്‌ വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത്‌.  
ഹിന്ദുമുന്നണി മാർച്ച്‌ തടഞ്ഞു

വിഴിഞ്ഞത്ത്‌ കലാപം ലക്ഷ്യമിട്ട്‌ ഹിന്ദുമുന്നണി നിരോധനം ലംഘിച്ച്‌ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു മാർച്ച്‌. ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന തുറമുഖ കവാടത്തിലേക്കായിരുന്നു മാർച്ച്‌ പ്രഖ്യാപിച്ചത്‌. ഇടയ്ക്കുവച്ച്‌ പൊലീസ്‌ തടഞ്ഞു. സംഘർഷം കണക്കിലെടുത്ത്‌ ബുധൻ രാവിലെതന്നെ മാർച്ചിന്‌ അനുമതി നിഷേധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top