കാഞ്ഞങ്ങാട്
ഭാര്യക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവാവിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന് പൊലീസ് പിടികൂടി. മാവുങ്കാൽ മേലടുക്കം വീട്ടിൽ പ്രശോഭ് (23), മൂലക്കണ്ടം വീട്ടിൽ ശ്യാംകുമാർ (33) എന്നിവരെയാണ് വ്യാഴം രാത്രി മേലടുക്കത്തുള്ള യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖിന്റെ വീട്ടിൽ നിന്ന് ഹൊസ്‌ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴടക്കുകയായിരുന്നു. പുല്ലൂർ കൊടവലം കൊമ്മട്ട മൂലയിലെ കളിങ്ങോൻ ചന്ദ്ര (47)നെയാണ് വടിവാളുപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. കാഞ്ഞങ്ങാട് നിന്ന് ഭാര്യയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രനും ഭാര്യ രമ്യയും. രണ്ട് ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ ആറംഗ സംഘം നെല്ലിത്തറയിൽ തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റു. ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..