കുറ്റിക്കോൽ
ബന്തടുക്കയിലും പരിസരങ്ങളിലും സിപിഐ എമ്മിന് സ്വാധീനമില്ലാത്ത കാലത്ത് പാർടിയുടെ ചെറുത്തുനിൽപിന്റെ മുഖമായിരുന്ന പാലാറിലെ ടി സി ഗോപാലന് നാടിന്റെ യാത്രാമൊഴി. നുറുകണക്കിനാൾക്കാരാണ് കുറ്റിക്കോലിൽ ടിസിയെ അവസാനമായി കാണാനെത്തിയത്.
എൺപതുകളിൽ കോൺഗ്രസുകാരുടെ ഭീകരമായ കായികാക്രമണങ്ങളെ ധീരമായി നേരിട്ടാണ് ടിസി സിപിഐ എം പ്രവർത്തനത്തിൽ സജീവമാകുന്നത്. ചെറുത്തുനിൽപിന്റെ പേരിൽ നിരവധി കള്ളക്കേസുമുണ്ടായി. ജയിൽവാസവും അനുഷ്‌ഠിച്ചു.കോൺഗ്രസുകാരുടെ കൊലക്കത്തിയിൽ നിന്നും നിരവധി തവണ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കുറ്റിക്കോൽ എകെജി മന്ദിരത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് ടിസി ഗോപാലന്റെ വീട് വരെ നടന്ന വിലാപയാത്രയിൽ നൂറുകണക്കിന് പേർ അണിനിരന്നു. വീട്ടുപരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ബാലൻ, ഇ പത്മാവതി, ഏരിയാ സെക്രട്ടറി എം അനന്തൻ, സി രാമചന്ദ്രൻ, കെ എൻ രാജൻ, ഇ കുഞ്ഞിരാമൻ, എം ടി ലക്ഷ്മി, സി കെ കുമാരൻ, പി മാധവൻ, എം ആർ സുകുമാരൻ എന്നിവർ സംസാരിച്ചു. ജയപുരം ദാമോദരൻ അധ്യക്ഷനായി. പി ഗോപിനാഥൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..