തൃക്കരിപ്പൂർ
ബുധനാഴ്‌ച മുതൽ സർവീസ് ആരംഭിക്കുന്ന മംഗളൂരു–- കണ്ണൂർ മെമു സർവീസിന് ചന്തേരയിൽ സ്‌റ്റോപ്പില്ല. ഇതോടെ സ്‌റ്റേഷന്റെ നിലനിൽപിന് തന്നെ ഭീഷണിയുയർന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മംഗളൂരുവിലേക്കും തിരിച്ച് കണ്ണൂരിലേക്കും മെമു സർവീസ് ആരംഭിക്കുന്നത്. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ ടൈംടേബിളിലാണ് ചന്തേരയിൽ സ്റ്റോപ്പില്ലന്ന കാര്യം നാട്ടുകാർ അറിയുന്നത്.
ബ്രിട്ടീഷുകരുടെ കാലത്ത് സ്ഥാപിച്ച ചന്തേര റെയില്‍വേ സ്റ്റേഷനില്‍ ലോക്ക്‌ഡൗൺ കാലത്താണ് ട്രെയിനൊന്നും നിർത്താതായത്. അതേസമയം സ്‌റ്റേഷനിൽ വികസനം മുറക്ക് നടക്കുന്നുമുണ്ട്. ഇരു പ്ലാറ്റുഫോമുകളുടെ ഉയര്‍ത്തല്‍ പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കി. മെമു എൻജിൻ സ്റ്റോപ്പ് എന്ന ബോർഡും സ്ഥാപിച്ചു.
മൂന്നു പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ചന്തേര റെയില്‍വേ സ്റ്റേഷന്‍ ആളനക്കമില്ലാതായിട്ട് ഒന്നര വർഷമായി. നാല് പാസഞ്ചർ ട്രെയിനുകളാണ് ഇവിടെ നിർത്തിയിരുന്നത്. ആവശ്യത്തിന് ഫ്ലാറ്റ്ഫോം കുടിവെള്ള സൗകര്യം, വൈദ്യുതി ഒന്നുമില്ലാതെ അവഗണനയുടെ പാതയിലായിരുന്ന റെയിൽവെ സ്റ്റേഷൻ മുൻ എംപി പി കരുണാകരന്റെ ഇടപെടലിലിലാണ് വികസിപ്പിച്ചത്.
രാവിലെ 7.30ന് മംഗളൂരു കോഴിക്കോട് പാസഞ്ചര്‍, 8.15ന് കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍, വൈകീട്ട് ആറരയ്ക്ക് കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍, മംഗളൂരു- കണ്ണൂര്‍ ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..