തൃക്കരിപ്പൂർ
രക്ഷിതാക്കൾ ഒന്ന് കണ്ണ് വയ്‌ക്കണേ, ഇളം മനസ്സുകളല്ലേ... സ്കൂൾ വിട്ട് വീട്ടിലെത്തുന്നത്‌വരെ കാത്തിരിക്കുന്ന അമ്മമാരുടെ വേവലാതിക്ക് എപ്പോൾ അറുതിയാകും. വെള്ളി വൈകിട്ട് അഞ്ചോടെ ഉദിനൂർ ക്ഷേത്രപാലക കുളത്തിൽ മുങ്ങിമരിച്ച ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഇടയിലെകാടിലെ അലൻ (15) ന്റെ വേർപാട് സഹപാഠികൾക്ക് താങ്ങാനാകില്ല. സഹപ്രവർത്തകരായ ഹരിനന്ദ്, ദേവദർശ്, ഇഷാന്ത്, അനിരുദ്ധ് എന്നിവരോടൊപ്പമാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്.
സ്കൂൾ വിട്ടശേഷം ട്യൂട്ടോറിയലിൽ പോകാറുള്ള ഇവർ ഒന്നിച്ചായിരുന്നു സ്കൂളിൽനിന്ന് ഇറങ്ങിയത്. ക്ലാസ് രാവിലെ മാത്രമായിരുന്നു.
നേരം പോക്കിന് തൊട്ടടുത്ത ക്ഷേത്ര കുളത്തിൽ കുളിച്ചിട്ട് പോകാമെന്നായി. അഞ്ച് പേരും ഒന്നിച്ചായിരുന്നു കുളിക്കാനിറങ്ങിയത്. ഉയരത്തിലെ മതിൽ പുറത്തുനിന്നും ചാടിയ അലൻ ഉയരാത്തത് ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ബഹളംവച്ചതോടെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഫയർഫോഴ്സിന്റെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് പുറത്തെടുത്തെങ്കിലും മരിച്ചു. അലന് നീന്തൽ വശമില്ലെന്ന് കൂട്ടുകാർക്ക് അറിയില്ലായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഒരു മാസത്തിനിടെ വലിയപറമ്പ് പഞ്ചായത്തിൽ രണ്ടാമത്തെ മുങ്ങിമരണമാണിത്. സ്കൂളിൽനിന്നും കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ വി മുഹമ്മദ് ബിലാൽ (17) ആണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..