കാഞ്ഞങ്ങാട്
മഴക്കാലം അടുത്തതോടെ നാട്ടുമ്പുറത്ത് മീൻ പിടുത്തവും സജീവമാകുകയാണ്. പ്രജനനകാലത്ത് അശാസ്‌ത്രീമായി മീൻ പിടിക്കുന്നത് നാടൻ മീനുകളുടെ വംശനാശത്തിന് പോലും കാരണമാകുമെന്ന് ആശങ്കയുണ്ട്.
പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മീൻ കൂട്ടത്തോടെ കയറിവരാറുണ്ട്.
ഈ വർഷം മെയ് പകുതിയോടെ തന്നെ ഇതാരംഭിച്ചു. ഈ വരവിൽ അവയെ പിടിക്കാൻ എളുപ്പമാണ്. മുട്ടയിടുന്ന സമയമായതിനാൽ, മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർഥ്യങ്ങളൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ മീനുകൾക്ക് സാധ്യമല്ല.
പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം. ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും വംശനാശ ഭീഷണിയിലുമാകും.
എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മീനും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മീനും ഊത്തപ്പിടുത്തം എന്ന ഈ രീതിവഴി വംശനാശഭീഷണിയിലാണ്. വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയിൽനിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..