ഉപ്പള
മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കലക്ടർ സ്വാഗത് ആർ ഭണ്ടാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കലക്ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്‌ളാറ്റുകളിലുമായിരുന്നു പരിശോധന.
ഫ്‌ളാറ്റുകളിൽ മാലിന്യം സംസ്‌കരിക്കാനുള്ള പ്രാഥമിക സൗകര്യങ്ങളില്ല. വാണിജ്യ സ്ഥാപനങ്ങളിലും മോശമാണ് സ്ഥിതി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും ഓടകളിലും പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തി. നിയമംലംഘിച്ച് പൊതുസ്ഥലം വൃത്തിഹീനമാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടർ പറഞ്ഞു. നിയമം ലംഘിച്ച കെട്ടിടങ്ങൾക്ക് 25000 രൂപ പിഴ ചുമത്തി. കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമിച്ച് ഒരു മാസത്തിനകം പഞ്ചായത്തിനെ അറിയിക്കണം. അല്ലെങ്കിൽ കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാനും വൈദ്യുതി ബന്ധം വിഛേദിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് 1000 രൂപ പാരിതോഷികം നൽകും. പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ, വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ, സെക്രട്ടറി സന്തോഷ് വർഗീസ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പ്രേമരാജൻ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് എന്നിവർ കൂടെയുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..