കുണ്ടംകുഴി
മംഗളൂരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞമാസം നാലിന് കുണ്ടംകുഴി മോലോത്തുംകാവിലെ സൂര്യജിത്ത് (19) മരിച്ചത് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി. മോലോത്തുംകാവിലെ രമേശന്റെയും ശോഭയുടെയും മകനാണ് സൂര്യജിത്ത്.
മരണത്തിൽ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. നാട്ടിലെ സുഹൃത്തുക്കളായ മൂന്ന് പേരോടൊപ്പമാണ് സെപ്തംബർ ഒന്നിന് സൂര്യജിത്ത് മംഗളൂരുവിൽ പോയത്. സുഹൃത്തുക്കളിലൊരാളുടെ എംബിഎ സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ന പേരിലാണ് പോയത്. പിറ്റേ ദിവസം സൂര്യജിത്തിനെ അമ്മ ശോഭ ഫോൺ വിളിച്ചപ്പോൾ പനിയാണെന്ന് പറഞ്ഞു. പിന്നീട് സൂര്യജിത്തിനെ അഡ്മിറ്റ് ചെയ്തതായി ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ നിന്നും മാതാപിതാക്കളെ വിളിച്ചു പറഞ്ഞു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പോസ്‌റ്റുമോർട്ടം വേണ്ട എന്ന് ബന്ധുക്കൾ ഒപ്പിട്ട് നൽകിയിരുന്നു.
പെട്ടെന്ന് അസുഖം ബാധിച്ചതും സൂര്യജിത്തിന്റെ വസ്ത്രം കാണാതായതും സുഹൃത്തുക്കളുടെ പ്രതികരണത്തിലെ പരസ്പര വൈരുധ്യവും മാതാപിതാക്കൾക്ക് സംശയം ഉണ്ടാക്കി. കലക്ടർ, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്കും അമ്മ എം ശോഭ പരാതി നൽകിയിട്ടുണ്ട്. സിഐ ദാമോദരൻ, എസ് ഐ മുരളീധരൻ എന്നിവരാണ് അന്വേഷിക്കുന്നത്. സൂര്യജിത്തിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..