കാസർകോട്
കോവിഡ് പ്രതിരോധകുത്തിവയ്‌പ്പ് ജില്ലയിൽ 98.26 ശതമാനത്തിലെത്തി. 9,03,857 പേർ ഒന്നാം ഘട്ട വാക്‌സിനും 4,89,904 പേർ രണ്ടാംഘട്ടവും എടുത്തു. അതോടെ പുതുതായി കോവിഡ്‌രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. എന്നാൽ ജാഗ്രതക്കുറവുണ്ടായാൽ രോഗം വർധിക്കുമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്.
18നും 44വയസിനുമിടയിലുള്ള 99 ശതമാനം പേരും 45നും 59നും ഇടയിലുള്ള 95.90 ശതമാനവും 60ന് മകുളിലുള്ള 98.15 ശതമാനംപേരും വാക്‌സിൻ എടുത്തു.
ഒരുമാസം മുമ്പ് 94 ശതമാനമായിരുന്നു ജില്ലയിൽ കുത്തിവയ്‌പ്പ് എടുത്തവർ. അന്ന് 47,000 പേരാണ് എടുക്കാൻ ബാക്കിയുണ്ടായിരുന്നത്. കുത്തിവയ്‌ക്കാത്തവരുടെ എണ്ണം 18,422 ആയി ചുരുങ്ങി. രോഗം വന്നവരും ഗർഭിണികളുമായിരുന്നു അവരിൽ കൂടുതൽ. 17,000ൽപരം ഗർഭിണികൾ വാക്‌സിൻ എടുത്തിരുന്നില്ല. ബോധവൽക്കരണവും പ്രത്യേക ക്യാമ്പുമൊക്കെ സംഘടിപ്പിച്ചു. അവരിൽ 5,643 പേർക്ക് ഒന്നാം ഡോസും 1,777 പേർക്ക് രണ്ടാംഡോസും നൽകി.
ഇന്ത്യയിൽ 100 കോടി ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതിന്റെ ജില്ലാ തല ആഘോഷം കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോ. ദിവാകർ റായ് ഉദ്ഘാടനം ചെയ്തു. ഡോ. നിർമൽ അധ്യക്ഷനായി. എസ് സയന, ഗന്നി മോൾ, കെ വി കുഞ്ഞാമി, കമൽ കെ ജോസ് എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ബി അഷ്റഫ് നന്ദിയും പറഞ്ഞു.
171 പേര്‍ക്കുകൂടി കോവിഡ്
കാസർകോട്
ജില്ലയിൽ 171 പേർക്ക് കൂടി കോവിഡ്. 191 പേർ രോഗമുക്തരായി. 1135 പേർ ചികിത്സയിലുണ്ട്. മരിച്ചവരുടെ എണ്ണം 551. വീടുകളിൽ 8892 പേരും സ്ഥാപനങ്ങളിൽ 558 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 9450 പേരാണ്. 1,37,446 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,35,174 പേർ രോഗമുക്തരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..