ബോവിക്കാനം
ജല അതോറിറ്റിയുടെ കീഴിലുള്ള ജലശുദ്ധീകരണ ശാലകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസുകളിൽ ഭൂരിഭാഗത്തിലും മതിയായ സുരക്ഷാ സംവിധാനങ്ങളോ ജീവനക്കാർക്ക് പ്രാഥമിക സൗകര്യങ്ങളോയില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത് പുഴയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ്. ഇഴജന്തുക്കളുടെയും വന്യജീവികളുടെയും ആക്രമണങ്ങളുമുണ്ട്. തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രയാസത്തിലാണ് ജീവനക്കാർ. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആധുനിക സൗകര്യങ്ങളോടും കൂടി ആരംഭിച്ച ബാവിക്കര കിഫ്‌ബി പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിൽ പോലും ജീവനക്കാർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
ഉദ്യോഗസ്ഥ ഇടപെടൽ
അനിവാര്യം
വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതികളെക്കുറിച്ച് സ്വതന്ത്ര പഠനം നടത്താൻ എത്തിയ നിയമസഭ സമിതിയുടെ മുന്നിൽ യൂണിയൻ ജില്ലാ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്. മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ചെയർമാനായ സമിതി ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സമിതിയംഗങ്ങൾ ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികൾ സന്ദർശിച്ചിട്ടുണ്ട്.
എ സുധാകരൻ, ജില്ലാ സെക്രട്ടറി, കേരള വാട്ടർ
അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു)
വേണം പരിഹാരം
യാതൊരു വിധ സുരക്ഷ സംവിധാനങ്ങളോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യങ്ങളോ ഞങ്ങൾ ജോലി ചെയ്യുന്ന പമ്പ് ഹൗസുകളില്ല. ജല അതോറിറ്റിയുടെയും സർക്കാരിന്റെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമാണ്.
ഇ അനിൽ കുമാർ, ഓപ്പറേറ്റർ, ഉപ്പള
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..