ചെർക്കള
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥ അനാസ്ഥയെ തുടർന്ന് നൂറോളം കുടുംബങ്ങളുടെ യാത്ര ദുഷ്‌കരമായി തുടരുന്നു. ചെങ്കള പഞ്ചായത്ത് 16–-ാം വാർഡിൽ ഉൾപ്പെടുന്ന ചെർക്കള–- കുഞ്ഞിക്കര റോഡാണ് തകർന്ന് കാൽനട യാത്രപോലും ദുസ്സഹമായത്.
കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ അനുവദിച്ചതാണ്. ഇതിന്റെ എസ്‌റ്റിമേറ്റെടുത്ത് പദ്ധതി നടപ്പാക്കുന്നതിൽ കാസർകോട് ബ്ലോക്ക്‌പഞ്ചായത്ത് ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവത്തെ തുടർന്ന് തുക ലാപ്‌സായി.
സിപിഐ എം നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഇത്തവണ വീണ്ടും അഞ്ചുലക്ഷം അനുവദിച്ചു. ജനുവരിയിൽ ഉത്തരവിറങ്ങി മാർച്ചിൽ കരാറും ഒപ്പിട്ടതാണ്. കൃത്യമായ നിർദേശങ്ങൾ നൽകി മഴക്കാലത്തിന് മുമ്പായി പണി പൂർത്തീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയെ തുടർന്ന് പ്രവൃത്തി ആരംഭിച്ചിട്ടില്ല.
ഈ പ്രദേശത്തുനിന്നും ചെർക്കള ടൗണിലും മറ്റിടങ്ങളിലുമെത്താനുള്ള ഏക വഴിയാണിത്. ചെർക്കളയിലേക്ക് കുത്തനെയുള്ള കയറ്റവും തകർന്ന റോഡുമായതിനാൽ ഓട്ടോ പോലും വരാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം ഇതുവഴിയെത്തിയ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു.
നിലവിൽ മെറ്റൽ ഇറക്കിയിട്ടുണ്ടെങ്കിലും കുഞ്ഞിക്കരയിലേക്ക് കുത്തനെയുള്ള ഇറക്കമായതിനാൽ മഴ തുടങ്ങിയ ശേഷം പണിയെടുത്താൽ പൂർണമായും വെള്ളത്തിൽപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..