കാസർകോട്
ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ തുടങ്ങി. റോഡ് നിർമിക്കുന്ന 45 മീറ്ററിലാണ് ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളായി സ്ഥലം നിരപ്പാക്കുന്നത്. തലപ്പാടി മുതൽ ഹൊസങ്കടി വരെയും കുമ്പള പാലം മുതൽ മൊഗ്രാൽ വരെയും നിരപ്പാക്കി. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നത് പുരോഗമിക്കുന്നു. സ്വകാര്യ വ്യക്തികളും കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നുണ്ട്. ദേശീയപാത അതോറിറ്റി നേരിട്ട് കെട്ടിടം പൊളിക്കുന്നത് വെള്ളിയാഴ്‌ച മുതൽ വേഗത്തിലാക്കും.
മരം മുറിച്ച് മാറ്റുന്നത് ഉപ്പള വരെ പൂർത്തിയായി. തലപ്പാടി മുതൽ ആദ്യ 10 കിലോ മീറ്ററിൽ ബസ് കാത്തിപ്പ് കേന്ദ്രം ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. കെഎസ്‌ഇബി ലൈനുകൾ മാറ്റുന്നതിനായുള്ള ഇരുമ്പ് തൂണുകൾ എത്തി. ലൈൻ മാറ്റൽ ഉടൻ ആരംഭിക്കും.
ആറുവരി നിർമാണം തലപ്പാടിയിൽ നിന്നാണ് തുടങ്ങുന്നത്. സർവീസ് റോഡുകളാണ് ആദ്യം നിർമിക്കുന്നത്. ഗതാഗതം ക്രമീകരണത്തിന് സംവിധാനമുണ്ടാക്കിയായിരിക്കും ആറുവരി പാത നിർമാണം. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 39 കിലോ മീറ്റർ ദൂരമാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ളത്. കറന്തക്കാട് മുതൽ കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡ് കഴിഞ്ഞ് മിലൻ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോ മീറ്റർ നീളമുള്ള മേൽപ്പാലം, കുമ്പള, മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ നാല് ചെറുപാലങ്ങൾ എന്നിവയാണ് റീച്ചിന്റെ പ്രത്യേകത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..