കാസർകോട്
ഓണം ബമ്പർ ഭാഗ്യക്കുറിയിലും ഇത്തവണ ജില്ല ബമ്പറടിച്ചു. ബുധനാഴ്‌ച നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനമുള്ള ബമ്പർ ടിക്കറ്റ് ജില്ലയിൽ 2,42,705 എണ്ണം വിറ്റു. ബുധൻ രാവിലെ 9 മുതൽ 10 വരെ ലോട്ടറി വകുപ്പിൽനിന്നും ടിക്കറ്റ് വാങ്ങാം. ഏജന്റുമാരും നടന്നുവിൽക്കുന്നവരും നറുക്കെടുപ്പ് സമയംരെ ടിക്കറ്റ് വിൽക്കും. പകൽ മൂന്നിനാണ് നറുക്കെടുപ്പ്.
കാസർകോട് ലോട്ടറി ഓഫീസിൽ 1,73,910 ടിക്കറ്റും കാഞ്ഞങ്ങാട് ഓഫീസിൽ 68,795 ടിക്കറ്റുമാണ് വിറ്റത്. ബുധൻ പകൽ 11 വരെ വിൽപനയുള്ളതിനാൽ ഇനിയും എണ്ണം കൂടും. കഴിഞ്ഞ ഓണത്തിന് 2.13 ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്. അതിലും കൂടിയ ആവേശമാണ് ഇത്തവണ വിപണിയിലുണ്ടായത്. ഒറ്റക്കും കൂട്ടായും ടിക്കറ്റ് എടുക്കുന്നവർ ഏറെ. കഴിഞ്ഞ മൺസൂൺ ബമ്പറടക്കം ചില ബമ്പർ സമ്മാനങ്ങൾ കൂട്ടായ്‌മക്ക് കിട്ടിയിട്ടുണ്ട്. ആൾക്കാർ കൂട്ടായി ടിക്കറ്റ് എടുക്കുന്ന പ്രവണത അതോടെ വർധിച്ചു.
ബമ്പറായതിനാൽ ഏജന്റുമാർക്ക് പരിധിയില്ലാതെ ടിക്കറ്റുകൾ ലോട്ടറി ഓഫീസിൽനിന്ന് വാങ്ങാം. ജില്ലയിൽ 248 രജിസ്‌ട്രേഡ് ഏജന്റുമാർ ടിക്കറ്റ് വാങ്ങി. ഒരുബുക്ക് മുതൽ കാൽ ലക്ഷം വരെ ടിക്കറ്റ് എടുത്ത ഏജന്റുമാരുണ്ട്
രജിസ്‌ട്രേഡ് ഏജന്റുമാർക്ക് ടിക്കറ്റൊന്നിന് നൂറുരൂപയോളം കമ്മീഷൻ കിട്ടും. താഴോട്ട് നടന്നുവിൽക്കുന്നവർക്കുവരെ ഈ കമീഷൻ വിഭജിച്ചുപോകും. ദിവസം 10 ബമ്പർ ടിക്കറ്റ് വിറ്റാൽ സാധാരണ ലോട്ടറി തൊഴിലാളിക്ക് ജീവിക്കാനുള്ളത് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ബമ്പർ ഭാഗ്യവാനെ കാത്തിരിക്കുന്നത്. 20 പേർക്ക് ഒരുകോടി വീതം രണ്ടാംസമ്മാനവും 50 ലക്ഷം വീതം 20 പേർക്ക് മൂന്നാംസമ്മാനവും ലഭിക്കും. മൊത്തം 5,34,670 പേർക്ക് സമ്മാനം കിട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..