ചട്ടഞ്ചാൽ
സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിലായി. മുംബൈയിൽ നിന്ന് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ആദൂർ സി എ നഗറിലെ എ ഉസ്‌മാനെ (25) ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്‌റ്റുചെയ്‌തത്. കഴിഞ്ഞ എട്ടിനാണ് വീട്ടിൽവെച്ച് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണത്തിൽ അധ്യാപകനെതിരെ പോക്സോ വകുപ്പും ബാലനീതി നിയമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി.
അധ്യാപകൻ മൊബൈൽ ഫോണിലൂടെയും സാമൂഹ മാധ്യമങ്ങളിലൂടെയും പെൺകുട്ടിയെ കെണിയിൽപെടുത്തുകയായിരുന്നുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ചാറ്റിങ്ങിലൂടെയും സന്ദേശത്തിലുടെയും മാനസിക സമ്മർദത്തിലാക്കി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മേൽപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി.
ഇതിനിടയിലാണ് പ്രതി മുബൈയിലെത്തിലെത്തിയതായി വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് വിദേശത്തേക്കുള്ള സന്ദർശന വിസ കണ്ടെത്തി. മുബൈയിൽ നിന്ന് ബേക്കലിലെത്തിച്ച പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..