സ്വന്തം ലേഖകൻ
കാസർകോട്
ജില്ലയിൽ 12 നും 17 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായുള്ള കോവിഡ് വാക്‌സിനേഷൻ ഊർജിതം. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള 1,32,628 കുട്ടികളാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം വാക്‌സിൻ സ്വീകരിക്കാനുള്ളത്.
ചെറുവത്തൂർ, ഹൊസ്‌ദുർഗ്, ചിറ്റാരിക്കാൽ ഉപജില്ലകളിലെ സ്‌കൂളുകളിലാണ് കൂടുതൽപേർ വാക്‌സിനെടുത്തത്. 12 മുതൽ 14 വരെ പ്രായമുള്ളവരിൽ 72,132 പേരാണ് വാക്‌സിനെടുക്കാനുള്ളത്. ഇതിൽ 10,975 പേർ ആദ്യ ഡോസും 1985 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 60,496 കുട്ടികളാണ് വാക്‌സിനെടുക്കാനുള്ളത്. ഇതിൽ 49,415 പേർ ആദ്യ ഡോസും 31,230 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ഡോക്ടർ, നഴ്‌സിങ് ഓഫീസർ, ജെപിഎച്ച്‌എൻ എന്നിവരുൾപ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാർ സ്‌കൂളുകളിലെത്തിയാണ് വാക്‌സിൻ നൽകുന്നത്. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി 268 സ്‌കൂളിലായി നടത്തുന്ന വാക്‌സിനേഷൻ ക്യാമ്പിലൂടെ 31ന് മുമ്പായി മുഴുവൻ കുട്ടികൾക്കും കോവിഡ് പ്രതിരോധം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..