രാജപുരം/വെള്ളരിക്കുണ്ട്
ശക്തമായ വേനൽ മഴയിലും കാറ്റിലും മിന്നലിലും മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. പനത്തടി, കള്ളാർ, കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് നാശം. മിന്നലിൽ കോടോം ബേളൂർ പഞ്ചായത്തിലെ തായന്നൂർ സർക്കാരിയിൽ ദാമോദരന്റെ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന കോഴികളും താറാവുകളും ചത്തു.
വിവിധ പ്രദേശങ്ങളിൽ കവുങ്ങ്, തെങ്ങ്, കശുമാവ്, റബർ എന്നിവ വ്യാപകമായി പൊട്ടിവീണു. വൈദ്യുതി കമ്പിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണതിനാൽ പല ഭാഗത്തും വൈദ്യുതി നിലച്ചു.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഭീമനടി കുറുക്കുട്ടിപൊയിലിൽ നിരവധി വീടുകൾ തകർന്നു. വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു. വാഴ, റബർ എന്നിവ നശിച്ചു. അന്നമ്മ കറ്റുരുത്തേൽ,സന്തോഷ് വിളയിൽ, രാജൻ പുറ്റക്കാട്, ജെസി, ബെന്നി തെക്കേമുറിയിൽ എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ, സിപിഐ എം പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു എന്നിവർ സന്ദർശിച്ചു. ഭീമനടി കുറുഞ്ചേരിയിലെ കുരിശിങ്കൽ റോബിൻസിന്റെ വീടിനു മുകളിൽ കവുങ്ങ്, പ്ലാവ് എന്നിവ ഒടിഞ്ഞു വീണ് വീട് തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..