ചിറ്റാരിക്കാൽ
വായിക്കാനം കോളനിയിൽ എല്ലാവർക്കും വീടായി. കോളനിയുടെ മുഖച്ഛായ മാറ്റാൻ എം രാജഗോപാലൻ എംഎൽഎ നടത്തിയ ഇടപെടലിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചത്.
വീടുകളുടെ താക്കോൽ ചൊവ്വാഴ്ച വൈകിട്ട് നാലിന് എം രാജഗോപാലൻ എംഎൽഎ കൈമാറും. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ ഉള്ള പ്രദേശമാണ് ഈസ്റ്റ് എളേരിയിലെ വായിക്കാനം കോളനി. 44 കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഇവിടെ നടത്തേണ്ട പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ എംഎൽഎ പങ്കെടുത്ത് കോളനിയിൽ പ്രത്യേക ഊരുകൂട്ടം നടത്തിയിരുന്നു. അവിടെ ഉയർന്ന ആവശ്യമായിരുന്നു വീടില്ലാത്തവർക്ക് വീടും, കുടിവെള്ള സംവിധാനവും ഒരുക്കണം എന്നത്. പൂർണമായും വീടില്ലാത്ത 12 കുടുംബങ്ങളെ കണ്ടെത്തി. അറ്റകുറ്റ പണി നടത്തേണ്ട ഒമ്പതും വീട് കണ്ടെത്തി. ആറു ലക്ഷം രൂപ വീതം ചിലവിട്ട് 11വീട് പൂർത്തിയാക്കി. 1.5 ലക്ഷം വീതം ചിലവിട്ട് ഒമ്പതുവീടും നവീകരിച്ചു. ജില്ലാ നിർമ്മിതികേന്ദ്രമാണ് നിർമാണം ഏറ്റെടുത്തത്. ഒരു വീട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തിയാകുന്നു.
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 75 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തിയും അന്തിമഘട്ടത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..