20 April Saturday

കാസർകോട്‌ നഗരസഭാ ഓഫീസിലെ കോവിഡ്‌ വ്യാപനം വീഴ്‌ച ചൂണ്ടിക്കാട്ടിയ ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കാസർകോട്‌
നഗരസഭയിലെ ഒരു ജീവനക്കാരിയിൽ തുടങ്ങി 36 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ച സംഭവം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണമുന്നയിച്ച് ജീവനക്കാർക്കെതിരെ നടപടിയുമായി ഭരണസമിതിയും സെക്രട്ടറിയും. തുടക്കംമുതൽ പ്രതിരോധം ശക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ട റവന്യു ഓഫീസർ, രജിസ്‌ട്രാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ്‌ നടപടിക്കൊരുങ്ങുന്നത്‌. കോവിഡ്‌ പ്രതിരോധത്തിൽ നഗരസഭാ കൗൺസിലിനും സെക്രട്ടറിക്കും പറ്റിയ വീഴ്‌ച "ദേശാഭിമാനി' തുറന്നുകാട്ടിയിരുന്നു. ഭരണസമിതിയുടെയും സെക്രട്ടറിയും നടപടിക്കെതിരെ ജീവനക്കാർ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്‌.
കോവിഡ് പ്രതിരോധത്തിൽ നഗരസഭയുടെ വീഴ്‌ച സംബന്ധിച്ച പത്രവാർത്ത വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന്‌ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷിനും നഗരസഭാ രജിസ്ട്രാർ കൂടിയായ ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനനും മെമ്മോയും നൽകിയിട്ടുണ്ട്‌. ഇത്‌ ചോദ്യംചെയ്‌രും ചെയർപേഴ്സൺ ഉൾപ്പെടെ മുഴുവൻ കൗൺസിലർമാരും ടെസ്‌റ്റിന്‌ വിധേയമാകണമെന്നും ഉൾപ്പെടെ പത്ത്‌ ആവശ്യങ്ങളുയർത്തി ജീവനക്കാർ ചെയർപേഴ്സണും സെക്രട്ടറിക്കും കഴിഞ്ഞാഴ്‌ച നിവേദനം നൽകി. എന്നാൽ ജീവനക്കാരെ അധിക്ഷേപിക്കുന്ന സമീപനമാണ്‌ ഇരുവരും സ്വീകരിച്ചത്‌. ഇതിനെതിരെ കഴിഞ്ഞദിവസം നടന്ന സ്‌റ്റിയറിങ്‌ കമ്മിറ്റിയിൽ റവന്യു ഓഫീസർ റംസി ഇസ്മായിൽ പ്രതികരിച്ചു. അടുത്തദിവസം ആരോഗ്യപരമായ കാരണങ്ങളാൽ മൂന്നുദിവസത്തെ അവധി ആവശ്യപ്പെട്ട റവന്യു ഓഫീസറുടെ ലീവ് നിരസിച്ച്‌ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് അച്ചടക്ക നടപടിക്കായി കലക്ടർക്കും നഗരകാര്യ ഡയറക്ടർക്കും ശുപാർശ ചെയ്‌തിരിക്കുകയാണ്‌. നഗരസഭയുടെ റവന്യു വരുമാനം വർധിപ്പിക്കുന്നതിൽ മികച്ച ഇടപെടലാണ് ഇപ്പോഴത്തെ റവന്യു ഓഫീസർ നടത്തിയത്‌.
വർഷങ്ങളായി നികുതിയടക്കാതെ തടിതപ്പിയിരുന്ന ഭരണകക്ഷി അനുകൂലികൾക്കെതിരെ കടുത്ത നടപടിയാണ്‌ റവന്യൂ ഓഫീസർ സ്വീകരിച്ചത്‌. ഇതിനെതിരായ മുസ്ലിംലീഗിന്റെ രാഷ്ട്രീയ പകപോക്കലും നടപടിക്ക്‌ പിന്നിലുണ്ട്‌. 
ഹെൽത്ത്‌ സൂപ്പർവൈസർ, സൂപ്രണ്ട്‌ തുടങ്ങിയവർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ളവർക്ക്‌ രോഗം പിടികൂടിയതിനാൽ മുഴുവൻ ജീവനക്കാരും കൗൺസിലർമാരും സ്രവപരിശോധന നടത്തണമെന്ന ആരോഗ്യവകുപ്പ്‌ നിർദേശം സെക്രട്ടറിയും ചെയർപേഴ്‌സണും സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരും അവഗണിച്ചു. ഇതിനെതിരെ രംഗത്തെത്തിയ ജീവനക്കാർക്കെതിരായ പ്രതികാര നടപടിയാണ്‌ ഭരണസമിതിയും സെക്രട്ടറിയും സ്വീകരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top