കാസർകോട്
കാസർകോട് നഗരസഭയിൽ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനെ തുടർന്ന് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. 12ാം വാർഡ് കൗൺസിലറും സ്ഥാനാർഥിയുമായ മമ്മുചാല, 13ാംവാർഡ് കൗൺസിലർ അസ്‌മ മുഹമ്മദ് എന്നിവർ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുന്നതായി നഗരസഭാ പാർലമെന്ററി പാർടിക്ക് കത്ത് നൽകി. അവരെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ലീഗിലും യൂത്ത് ലീഗിലും ഈ സംഭവം കോളിളക്കം സൃഷ്ടിക്കുകയാണ്.
20 വർഷത്തിന് ശേഷമാണ് നഗരസഭയിൽ ബിജെപിയുടെ ഒരു സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയിച്ചത്. തെരഞ്ഞെടുപ്പിൽ ലീഗ് വിമതരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പകരം ബിജെപിക്ക് വിജയിക്കാനുള്ള വഴിയൊരുക്കിയതാണ് ലീഗിനുള്ളിൽ പുകയുന്നത്. ലീഗിലെ മമ്മുചാലയോടാണ് ബിജെപിയിലെ രജനി മത്സരിച്ചത്. തുല്യവോട്ടായതിനാൽ നറുക്കെടുപ്പിലൂടെ രജനി ജയിച്ചു. ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാൻ മുസ്ലിം വിമതരായി ജയിച്ച അംഗങ്ങൾ പിന്തുണക്കാൻ തയ്യാറായിരുന്നുവെങ്കിലും അത് നിഷേധിച്ചാണ് ലീഗ് നേതൃത്വം ബിജെപിക്ക് അവസരമൊരുക്കിയത്. അബ്ബാസ് ബീഗം (വികസനം), റീത്ത( ക്ഷേമകാര്യം), ഖാലീദ് പച്ചക്കാട് (ആരോഗ്യം), സിയാന അനീഫ് (പൊതുമരാമത്ത്) എന്നിവരാണ് മറ്റ് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ. ലീഗിന് 21, ബിജെപി 14, ലീഗ് വിമതർ 2, സിപിഐ എം ഒന്ന് എങ്ങിനെയാണ് നഗരസഭയിലെ കക്ഷി നില.
ബിജെപിയെ അധികാരത്തിലെത്തിച്ചതിൽ പ്രതിഷേധിച്ച് ചാലക്കുന്ന് വാർഡ് കമ്മിറ്റി പിരിച്ച വിട്ടതായി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു. ബെദിര ശാഖ ട്രഷറർ സ്ഥാനം രാജിവച്ചതായി കലീൽ ബെദിര അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..