കാസർകോട്
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ അരങ്ങുകൾ ഉണരുകയായി. ജില്ലയിലെ പ്രധാന നാടകസംഘമായ ജ്വാല കരുവാക്കോടിന്റെ 32ാമത് നാടകം ‘നിലാവാൽ കൊത്തിവെച്ച ചെങ്കോൽ’ പരിശീലനക്യാമ്പിന് തുടക്കമായി.
കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തിലാണ് നാടകം തയ്യാറാകുന്നത്. രാജ് മോഹൻ നീലേശ്വരത്തിന്റെ രചനയിൽ ഇ വി ഹരിദാസാണ് സംവിധാനം. ഒരുലക്ഷം രൂപ പരിശീലനത്തിനും ഒരുലക്ഷം രൂപ രണ്ടുതവണ നാടകം കളിക്കാനും സർക്കാർ ധനസഹായം നൽകും.
മൂന്നു പതിറ്റാണ്ടായി മലബാറിലെ അമച്വർ നാടകവേദിയെ സമ്പന്നമാക്കുകയാണ് ജ്വാല കുതിരക്കോട്. 31 വർഷത്തിൽ 31 നാടകം അരങ്ങിലെത്തിച്ചു. മിക്കതും ദേശീയ-–-സംസ്ഥാന നാടക മത്സരങ്ങളിൽ വിജയതിലകം ചാർത്തി.
തുന്നൽക്കാരൻ മുതൽ ഡ്രൈവർ വരെയുള്ളവരും മീൻ വിൽപ്പക്കാരൻ മുതൽ സർക്കാർ ജീവനക്കാരൻ വരെയുള്ളവരും ഈ ഗ്രാമീണ നാടകവേദിയുടെ അരങ്ങിൽ തിളങ്ങി. കൊറോണ മഹാമാരിക്കു മുന്നിൽ മാത്രമാണ് ജ്വാലയുടെ യവനിക ഉയരാതിരുന്നത്. അക്കാലവും കഴിഞ്ഞുപോയി എന്ന് പ്രഖ്യാപിക്കുകയാണ് പുതിയ നാടകത്തിലൂടെ.
പരിശീലനക്യാമ്പ് ചരിത്രകാരൻ ഡോ. സി ബാലൻ ഉദ്‌ഘാടനം ചെയ്‌തു. സി പി ശുഭ, രാജ്മോഹൻ നീലേശ്വരം, ഇ വി ഹരിദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..