കൊടക്കാട്
കോവിഡ് ബാധിച്ച് മരിച്ച മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനിടമില്ലാതെ മോർച്ചറിയിൽ കിടന്നത് നാല് ദിവസം. ഒടുവിൽ കൊടക്കാട്ടെ നന്മഗ്രാമത്തിൽ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ചിതയൊരുക്കി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അറക്കത്തട്ട് സ്വദേശി ജോസിന്റെ മൃതദേഹമാണ് ഡിവൈഎഫ്ഐ ഏറ്റുവാങ്ങി സംസ്കരിച്ചത്. ഈസ്റ്റ് എ ളേരി പഞ്ചായത്തിൽ പൊതുശ്മശാനങ്ങളില്ലാത്തതിനാലാണ് കുടുംബം പ്രതിസന്ധിയിലായത്. സംഭവമറിഞ്ഞു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി ടി ശ്രീനിവാസൻ എന്നിവർ ഇടപെട്ടു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം വി സുജിത്ത് വഴിയാണ് അട്ടക്കുഴിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയത്. ജോസിന്റെ സഹോദരങ്ങളായ വിനോദ് ഡേവിഡ്, ബിനീഷ് ഡേവിഡ്, സിപിഐ എം അറക്കത്തട്ട് ബ്രാഞ്ച് സെക്രട്ടറി മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി കൊടക്കാട്ടെ പൊതു ശ്മശാനത്തിലെത്തിച്ചു. സുജിത്ത് കൊടക്കാട്, വി വി ശൈലേഷ്, ടി പ്രസാദ്, കെ ശ്രീയേഷ്, പി വൈശാഖ് എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി. മൃതദേഹം ഉറ്റവരെപ്പോലെ ഏറ്റെടുത്ത ഡിവൈഎഫ് ഐ പ്രവർത്തകർക്ക് നന്ദി പറയുകയാണ് ജോസിന്റെ കുടുംബം. 2005 ലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ അട്ടക്കുഴിയിൽ പൊതുശ്മശാനം നിർമിച്ചത്. പന്തിഭോജനത്തിലൂടെ നവോത്ഥാന ചരിത്രത്തില്‍ ഇടംനേടിയ ഗ്രാമമാണ് കൊടക്കാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..