കാസർകോട്
കൊച്ചിയിലെ ഫ്ളാറ്റിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരിൽനിന്ന് പൊലീസ് മയക്കുമരുന്നും പിടികൂടി.
560 കിലോ കഞ്ചാവ്, 5.20 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടികൂടിയത്. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൊലക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന കോഴിക്കോട് ഇരിങ്ങൽ അയനിക്കാടിലെ കെ കെ അർഷദ് (27), കോയിലാണ്ടി ഇരിങ്ങലിലെ കെ എസ് അശ്വത് (23) എന്നിവരാണ് അറസ്‌റ്റിലായത്.
കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ഇവർ ബൈക്കിൽ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതികൾ ജില്ലയിൽ പ്രവേശിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് വിവരം ലഭിച്ചതിനാൽ മുഴുവൻ പൊലീസ് സ്‌റ്റേഷൻ പരിധികളിലും കർശന വാഹന പരിശോധനക്ക് നിർദേശം നൽകിയിരുന്നു.
കാസർകോട് ഡിവൈഎസ്‌പി വി വി മനോജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തവെയാണ് മഞ്ചേശ്വരത്ത് പകൽ 12.30 ഓടെ എസ്‌ഐ അൻസാറിന്റെ നേതൃത്വത്തിൽ പ്രതികൾ പിടിയിലാകുന്നത്. മയക്കുമരുന്ന് കൈവശം വെച്ചതിനാണ് കാസർകോട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പ്രതികളെ വ്യാഴം കോടതിയിൽ ഹാജരാക്കും. കൊലക്കേസിൽ പ്രതികളെ വിട്ടുകിട്ടാൻ കൊച്ചി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..