കാസർകോട്
ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും 30ന് ശേഷം അവലോകന യോഗം ചേരും. ജനപ്രതിനിധികളും ജില്ലാ അധികൃതരും ദേശീയപാത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഈ യോഗത്തിൽ പദ്ധതിയുടെ അന്തിമനിർദേശം ദേശീയപാത അതോറിറ്റി സമർപ്പിക്കും.
തലപ്പാടി– ചെങ്കള റീച്ചിൽ മഞ്ചേശ്വരം തുമിനാട്, കുഞ്ചത്തൂർ, മാട, പൊസോട്ട, ഹൊസങ്കടി ചെക്ക്‌പോസ്‌റ്റ്, ഉപ്പള ഗേറ്റ്, കൈക്കമ്പ, നയബസാർ, ഷിറിയ, മൊഗ്രാൽപുത്തൂർ, ഏരിയാൽ, അടുക്കത്തുബയൽ, നായന്മാർമൂല, ബിസി റോഡ്, ചെങ്കള നായനാർ ആശുപത്രി എന്നിവിടങ്ങളിൽ അടിപ്പാത വേണമെന്ന് ആവശ്യമുയർന്നു.
ബിസി റോഡ്, ചെങ്കള നായനാർ ആശുപത്രി എന്നിവിടങ്ങളിലെ അടിപ്പാത ദേശീയപാത അതോറിറ്റി പഠനം നടത്തി അംഗീകരിച്ചു. കൂളിയങ്കാലിൽ അടിപ്പാതയും കാഞ്ഞങ്ങാട് കൊവ്വൽ സ്‌റ്റോറിൽ കലുങ്കും നിർമിക്കും. ബാക്കിയുള്ളവയിൽ പഠനം നടത്തുമെന്ന് അറിയിച്ചു. കുമ്പള പാലത്തിനടുത്തുള്ള റെയിവേ ക്രോസിങ്ങിനടുത്ത് സർവീസ് റോഡ് ഉയരം കുറച്ച് നിർമിക്കും.
ചെങ്കള മേൽപ്പാലം:
സർവീസ് റോഡ് വേണം
ചെങ്കള നീലേശ്വരം റീച്ചിൽ ചെങ്കളയിൽ മേൽപ്പാലം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നും ബേവിഞ്ച വരെ 300 മീറ്റർ സർവീസ് റോഡ് വേണമെന്നും ആവശ്യമുയർന്നു. ഭൂമിയില്ലാത്തതിനാൽ ഇത് എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് അധികൃതർ. യോഗത്തിൽ കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, എഡിഎം കെ രമേന്ദ്രൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത, ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ കുനിൽകുമാർ, ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഫിലിപ്പ് ചെറിയാൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..