കാസർകോട്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ ഓക്‌സിജൻ പ്ലാന്റ് നടത്തിപ്പിന് പരിചയ സമ്പന്നരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു.
ദിവസം 200 സിലിണ്ടർ പരമാവധി ഉൽപാദനശേഷിയുള്ള പ്ലാന്റിൽ മെഡിക്കൽ, വ്യവസായിക ആവശ്യങ്ങൾക്കും ഓക്‌സിജൻ ഉത്പാദിപ്പിക്കും. അന്തരീക്ഷ ഓക്‌സിജന് ഉപയോഗിച്ചാണ് ഉൽപാദനം. പദ്ധതിയുടെ പൂർണമായ തോതിലുള്ള നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഓക്‌സിജൻ പ്ലാന്റ് വിജയകരമായി നടത്തിയിട്ടുള്ള പരിചയ സമ്പന്നരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുന്നത്. മേൽനോട്ടം ജില്ലാ പഞ്ചായത്തിനാണ്. ഓക്‌സിജൻ പ്ലാന്റിലേക്ക് മെഡിക്കൽ ആവശ്യത്തിലേക്ക് 50 സിലിൻഡർ ഉടൻ വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
കോവിഡ് കാലത്ത് ജില്ലയിൽ ഓക്‌സിജൻ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ 3.50 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് നോഡൽ ഓഫീസർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ഗീതാ കൃഷ്ണൻ, കെ ശകുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി ഷെറി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കെ പി സജീർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ സലിം, കെ സുനിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..