കാഞ്ഞങ്ങാട്
തിങ്കളാഴ്‌ച വിടപറഞ്ഞ അട്ടേങ്ങാനത്തെ സി ബാലകൃഷ്‌ണൻ, നാടിന്റെ സ്വന്തം ബാങ്ക് ബാലേട്ടൻ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും സഹകരണ മേഖലയിലും പ്രവർത്തിച്ച അദ്ദേഹം തിങ്കൾ പുലർച്ചെയാണ് അന്തരിച്ചത്.
എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാകമ്മറ്റിയംഗമായിരുന്നു. എച്ച്‌ഡിസിക്ക് ശേഷം ബേളൂർ അട്ടേങ്ങാനത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ മുൻനിര പ്രവർത്തകനായി. കെഎസ്‌വൈഎഫ് പഞ്ചായത്ത് സെക്രട്ടറി, താലൂക്ക് കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോൾ കോടോം ബേളൂർ പഞ്ചായത്ത് സെക്രട്ടറിയായി. പൂതങ്ങാനം സഹകരണ സൊസെറ്റിയുടെ സെക്രട്ടറിയായിരുന്നു. തായന്നൂർ സഹകരണ ബാങ്ക് ജീവനക്കാരനായിരിക്കെ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ ജോലി കിട്ടി.
സംഘപരിവാർ ക്രിമിനൽ സംഘം നെല്ലിത്തറയിൽ ബാലകൃഷ്‌ണനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ദീർഘ കാലത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
പുതിയ സഹകരണ സംഘം രൂപീകരിക്കുന്നവരെ കാര്യങ്ങൾ കൃത്യമായി പഠിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. സഹകരണ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും സഹകാരികളുമായുള്ള ഉറ്റ ബന്ധവുമാണ് ബാങ്ക് ബാലേട്ടൻ എന്ന വിളിപ്പേര് കിട്ടാൻ തന്നെ കാരണം.
മരണ വിവരമറിഞ്ഞ് കാരക്കുഴിയിലെ വീട്ടിൽ നിരവധി പേർ എത്തി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി ജനാർദനൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ പിഅപ്പുക്കുട്ടൻ, പികെ നിഷാന്ത്, എം പൊക്ലൻ എന്നിവർ പതാക പുതപ്പിച്ചു.
ബാലകൃഷ്‌ണന്റെ വേർപാടിൽ സർവ കക്ഷിയോഗം അനുശോചിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ, സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, കെ വി കുഞ്ഞിരാമൻ, എം സുമതി, ആനന്ദാശ്രമം സ്വാമി മുക്താനന്ദ, ജില്ലാകമ്മറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, ഇ പത്‌മാവതി, പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണഠൻ, നഗരസഭാ ചെയർപേഴ്‌സൺമാരായ കെ വി സുജാത, ടി വി ശാന്ത, ബിആർഡിസി എംഡി ഷിനോജ് പറമ്പത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..