കാസർകോട്
കുടുംബശ്രീ വനിതാ കൂട്ടായ്‌മ കാൽനൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ, ജില്ലയിൽ അവർ ഇടപെടാത്ത ഒരു മേഖലയുമിന്നില്ല. 11223 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി 1,75,552 പേർ അംഗങ്ങളാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ ട്രാൻസ്‌ജൻഡേഴ്സ് കുടുംബശ്രീ യൂണിറ്റായ സംഗമ യൂണിറ്റും ഇതിൽ പെടും.
നാലുലക്ഷം രൂപ മൂലധനത്തിൽ നീലേശ്വരത്ത് അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് തുടങ്ങിയ മൂൺ ലൈറ്റ് ഐ ടി യൂണിറ്റ്, ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ ബാലസഭ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ,നീലേശ്വരം നഗരസഭയിൽ കുടുംബശ്രീയുടെ ഡെ കെയർ സെന്റർ, കുടുംബശ്രീ അംഗങ്ങൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നൽകാനായി നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ ഷീ ഇംഗ്ലീഷ് പദ്ധതി, ജയിലിൽ കഴിയുന്നവർക്ക് കൗൺസിലിങ്, ബോധവൽക്കരണം, നിയമസഹായം, തൊഴിൽപരിശീലനം എന്നിവ നൽകുന്ന നേർവഴി, സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരൻമാരെ കണ്ടെത്തി സഹായിക്കുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതി. പട്ടിക വർഗ വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ കഴിവും ആത്മവിശ്വാസവും പ്രതിരോധവും മെച്ചപ്പെടുത്താനായി കുചുംബശ്രീ എന്നിങ്ങനെ വേറിട്ട പദ്ധതികൾ നിരവധി.
വീട്ടിലെത്തും ഫുഡ്
കോവിഡ് മഹാമാരിയുടെ കാലത്ത് ആവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വീടുകളിൽ എത്തിക്കാനായി 'ഹോമർ '. (വാതിൽപ്പടി സേവനം കുടുംബശ്രീയിലൂടെ) ആരംഭിച്ചു. അടച്ചിടലിന്റെയും മറ്റും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബശ്രീ ചെറുകിട സംരഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഇതുവഴി സാധിച്ചു.
തുടക്കത്തിൽ മംഗൽപ്പാടി, കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നീ സ്ഥലങ്ങളിലാണ് ആരംഭിച്ചത്. വാട്ട്സാപ്പ് മുഖാന്തരം ഓർഡർ സ്വീകരിച്ചു ഒരു മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തിച്ചു. അതുവഴി ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..