കാഞ്ഞങ്ങാട്
കോവളം ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവിൽ പഴയ തൂക്കുപാലത്തിന് പകരം ഇരുമ്പ് പാലം നിർമ്മിക്കുന്ന സ്ഥലം ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. പാലം പണിയുന്നതിന് മുന്നോടിയായി വൈദ്യുതി തൂൺ മാറ്റും. സമാന്തരമായി പുഴ നികത്തി റോഡ് നിർമിക്കും. നമ്പ്യാർക്കൽ ഭാഗത്ത് പുഴ തിരിച്ച് വിട്ട് 370 മീറ്ററിൽ പുതിയ പാലമുണ്ടാക്കും. അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് വില്ലേജുകളിലൂടെയാണ് കനാൽ കടന്ന് പോകുക. ദേശീയപാതയിൽ നിന്ന് ആറ് മീറ്റർ താഴെയാണ് ജലനിരപ്പ്. ബോട്ടിന് പോകാൻ ഒന്നര മീറ്റർ വെള്ളം ആവശ്യമായതിനാൽ ദേശീയപാതയിൽ നിന്ന് അടിത്തട്ട് വരെ 7.5 മീറ്റർ താഴ്ചയുണ്ടാകും. കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളായിപ്പാലം തുടങ്ങിയ റോഡുകളെയെല്ലാം ജലപാത മുറിച്ച് കടക്കുന്നുണ്ട്. 1.40 കോടി രൂപയാണ് നിർമാണ ചെലവ്.
സംഘത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, സ്ഥിരം സമിതി ചെയർമാന്മാരായ കെ അനീശൻ, കെ വി മായാകുമാരി, എക്സിക്യുട്ടീവ് എൻജിനീയർ എ അനൂപ്, സിപിഐ എം ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറി കെ വി ജയപാൽ, സുബിൻ നിലാങ്കര, അസിസ്റ്റന്റ് എൻജിനീയർ വി ആർ ഗ്രീഷ്മ, ഓവർസിയർ കെ റിജേഷ്, വേണുഗോപാലൻ പെരളം, കരാറുകാരുടെ പ്രതിനിധി റൗഫ് കാസർകോട് തുടങ്ങിയവരുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..