കാസർകോട്
കേരളത്തിൽ ശിശുസംരക്ഷണ മേഖലയിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, കരാർ സമയബന്ധിതമായി പുതുക്കി നൽകുക, മൂന്നുവർഷ കരാർ നടപ്പാക്കുക, ശിശു സംരക്ഷണ പ്രവർത്തനങ്ങൾ നിയമം അനുശാസിക്കുന്ന തരത്തിൽ സൊസൈറ്റിയായി പ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഐസിപിഎസ് എംപ്ലോയീസ് യൂണിയൻ- (സിഐടിയു) നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ സെപ്തംബർ മുതൽ വെട്ടിക്കുറച്ചു. ചില തസ്തികകളിൽ പതിനായിരത്തോളം രൂപയുടെ കുറവാണുണ്ടായത്. ജീവനക്കാർക്ക് പ്രസവാവധി ഉൾപ്പെടെയുള്ള അവധി ആനുകൂല്യങ്ങൾ നിഷേധിക്കുക, ജീവക്കാരുടെ കരാറുകൾ സമയബന്ധിതമായി പുതുക്കാതിരിക്കുക തുടങ്ങിയ സമീപനങ്ങളാണ് വകുപ്പിൽനിന്നും നേരിടുന്നത്. സമയബന്ധിതമായി കരാർ പുതുക്കാത്തതിലൂടെ അർഹമായ ശമ്പളം കിട്ടാതെ ഈ കാലയളവിൽ മാസങ്ങളോളം ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടിവരുന്നു.
ഇതിനെതിരെ യൂണിയൻ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി. കാസർകോട് സിവിൽ സ്റ്റേഷനിൽ നടന്ന അനിശ്ചിതകാല പണിമുടക്ക് ഒന്നാംദിനം സംസ്ഥാനകമ്മിറ്റി അംഗം പി വി ജിഷ ഉദ്ഘാടനം ചെയ്തു. എം എ ശോഭ അധ്യക്ഷയായി. ജില്ലാസെക്രട്ടറി എം സനൽ സ്വാഗതവും കെ ഷുഹൈബ് നന്ദിയും പറഞ്ഞു. വെള്ളിയാഴ്‌ച സിഐടിയു സംസ്ഥാനസെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ ശോഭ അധ്യക്ഷയായി. സംസ്ഥാനക്കമ്മിറ്റി അംഗം പി വി ജിഷ സ്വാഗതവും ജെസ്വിൻ ജോസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..