കാസർകോട്
രാജ് മോഹൻ ഉണ്ണിത്താനെതിരെ ഡിസിസി ഓഫീസിൽ കലാപം ഉയർന്നതിന് പിന്നാലെ, ശനിയാഴ്‌ച കാസർകോട്ട് ചേർന്ന ഉന്നത ഭാരവാഹി യോഗവും നേതാക്കൾ ബഹിഷ്‌കരിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 140 നേതാക്കളാണ് യോഗത്തിനെത്തേണ്ടത്. എന്നാൽ എത്തിയത് നാൽപതിൽ താഴെ മാത്രം.
ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചത്. എന്നാൽ മണ്ഡലം പുനഃസംഘടനയിൽ രാജ് മോഹൻ ഉണ്ണിത്താൻ ഏകപക്ഷീയമായി ഇടപെടുന്നതിൽ പ്രതിക്ഷേധിച്ച് എ, ഐ ഗ്രൂപ്പുകൾ ഒന്നാകെ യോഗം ബഹിഷ്‌കരിച്ചു. സമവായ യോഗത്തിൽ യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായരെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ചീത്ത വിളിച്ചതും യോഗം ബഹിഷ്‌കരിക്കാൻ കാരണമായി.
മുൻ ഡിസിസി പ്രസിഡന്റുമാരായ കെ പി കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ, കെപിസിസി അംഗങ്ങളായ കെ നീലകണ്‌ഠൻ, അഡ്വ. എ ഗോവിന്ദൻ നായർ, ബാലകൃഷ്‌ണൻ പെരിയ, എം ഹസൈനാർ, ഡിസിസി വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളാരും യോഗത്തിനെത്തിയില്ല.
കെപിസിസി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവരാണ് ഭാരവാഹിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ശനി പകൽ രണ്ടിനാണ് യോഗം വിളിച്ചത്. സംഘടനാ പ്രശ്‌നങ്ങളും പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കളും വിലയിരുത്താനാണ് ഉദ്ദേശിച്ചത്. എന്നാൽ പ്രധാന നേതാക്കൾ ബഹിഷ്‌കരിച്ചത് ഉണ്ണിത്താനും ഡിസിസി പ്രസിഡന്റിനും കൃത്യമായ സന്ദേശമായി.
മിക്കയിടത്തും
തർക്കം
മണ്ഡലം പ്രസിഡന്റുമാരായി പുതുമുഖങ്ങൾ വേണമെന്ന മാനദണ്ഡം അടിച്ചേൽപ്പിച്ചാണ് ഉണ്ണിത്താൻ പാർടി പിടിക്കാൻ നോക്കുന്നതെന്ന് എതിർവിഭാഗം പറയുന്നു. 42 മണ്ഡലം പ്രസിഡന്റുമാരെയാണ് നിയോഗിക്കേണ്ടത്. ഇതിൽ മഞ്ചശ്വരത്ത് നാലും പുല്ലൂർ പെരിയ, ചെറുവത്തൂർ, കുറ്റിക്കോൽ, കയ്യൂർ ചീമേനി, കോടോം ബേളൂർ, ബളാൽ തുടങ്ങിയ പഞ്ചായത്തുകളിലാണ് തർക്കം രൂക്ഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..