കാഞ്ഞങ്ങാട്
ജില്ലയിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രതീക്ഷയേകി കാഞ്ഞങ്ങാട് നഗരത്തിൽ അവർക്ക് മാത്രമായി സർക്കാർ ഉടമസ്ഥതയിൽ അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി. വെള്ളി രാവിലെ 10.54ന് ആദ്യത്തെ കുഞ്ഞുരോഗി ഡോക്ടറെ കാണാനെത്തി. മൊത്തം എട്ട് കുട്ടികളും രണ്ട് ഗർഭിണിയും നാല് സ്ത്രീ രോഗികളുമാണ് ഒപിയിലെത്തിയത്. കാഷ്വാലിറ്റിയിലേക്ക് നാല് പേരുമെത്തി.
ആദ്യഘട്ടത്തിൽ രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെയാണ് ഒപി. 24 മണിക്കൂറും സ്ത്രീകൾക്കും കുട്ടികൾക്കും അത്യാഹിത വിഭാഗം പ്രവർത്തിക്കും. മൂന്ന് സ്ത്രീ രോഗവിദഗ്ധർ, രണ്ട് ശിശുരോഗ വിദഗ്ധരും ആശുപത്രിയിൽ ഇപ്പോഴുണ്ട്.
90 കിടക്കയോട് കൂടിയ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ന്യൂ ബോൺ ഐസിയു, അമ്മമാർക്കും ഗർഭിണികൾക്കുമുള്ള ഹൈ ഡിപെൻഡൻസി യൂണിറ്റ്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവയും സജ്ജമായി.
സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് അമ്മയും കുഞ്ഞും ആശുപത്രി പൂർത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാർ ഓപ്പറേഷൻ തിയറ്റർ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി.
ആശുപത്രി അണുവിമുക്തമായെന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി സാമ്പിൾ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഓപ്പറേഷൻ തിയറ്റർ, പ്രസവ മീറി, നവജാത ശിശു ഐസിയു എന്നിവ പ്രവർത്തനമാരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..