കാസർകോട്
സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടി ഫ്ലാറ്റ് നിർമിക്കും.
വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും പുനർഗേഹം പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകും. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാകും.
കോയിപ്പാടി വില്ലേജിൽ നാരായ മംഗലത്താണ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ 22.5 കോടി ചെലവിട്ട് ഫ്ലാറ്റ് സമുച്ചയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ബാത്ത് റൂം സൗകര്യമാണുള്ളത്.
അടുത്തായി ആശുപത്രിയും അങ്കണവാടിയുമുണ്ടാകും. പൂന്തോട്ടം, കളിസ്ഥലം, വായനശാല എന്നിവയും ഒരുക്കും.
12 വീട്ടുകാർ താമസം മാറി
ജില്ലയിൽ 12 മത്സ്യതൊഴിലാളി കുടുംബങ്ങൾ പുനർഗേഹം പദ്ധതി പ്രകാരമുള്ള പുതിയ വീട്ടിൽ താമസം ആരംഭിച്ചു.
കടൽ ക്ഷോഭത്തിൽപെട്ട് മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും കുടുംബങ്ങളെ രക്ഷിക്കാനും അവരെ മാറ്റിപാർപ്പിക്കാനും സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് പുനർഗേഹം പദ്ധതി.
ജില്ലയിൽ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വേലിയേറ്റ പരിധിയിലുണ്ട്. ഇതിൽ 536 കുടുംബങ്ങൾ മാറിതാമസിക്കാൻ തയ്യാറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..