കണ്ണൂർ
പുല്ലൂപ്പിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചു ഗ്രാം എംഡിഎംഎയും കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. വ്യാഴം പുലർച്ചെ നാലിന് പുല്ലൂപ്പിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കെഎൽ 22 കെ 9464 നമ്പർ കാറിൽനിന്നാണ് കഞ്ചാവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. പൊലീസിനെ കണ്ടയുടൻ നിർമാണം നടക്കുന്ന ബൈപാസ് റോഡിലേക്ക് കയറ്റി കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. 1.052 കി.ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ചു കിലോ കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈൽ ഫോൺ എന്നിവയാണ് പിടികൂടിയത്.
കാറിന്റെ പിൻഭാഗം നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആർസി ഉടമ പാനൂർ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാനൂർ സ്വദേശി കുറ്റ്യാട്ടൂർ സ്വദേശിക്ക് വാഹനം ലീസിന് നൽകിയിരുന്നതായിരുന്നു. ഇയാൾ മട്ടന്നൂർ സ്വദേശിക്ക് വാഹനം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ, എസ്ഐമാരായ സി എച്ച് നസീബ്, ഇ യു സൗമ്യ, അരുൺ നാരായണൻ, ലതീഷ്, എഎസ്ഐ അജയൻ, സീനിയർ സിപിഒ രാജേഷ്, സിപിഒ സുജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..