പാനൂർ
പാനൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും യുഡിഎഫിൽ മുസ്ലിംലീഗിന്റെ സർവാധിപത്യം. സീറ്റുകൾ പിടിച്ചെടുത്തും വിമതരെ സ്ഥാനാർഥികളായി നിർത്തിയും ലീഗ് കോൺഗ്രസിനെ തഴയുകയാണ്. പാനൂർ നഗരസഭയിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗ് വിമത സ്ഥാനാർഥിയായി മത്സരിച്ച് വി ഹാരിസ് വിജയിച്ചിരുന്നു. കൗൺസിലറായ ശേഷം ഹാരിസിനെ ലീഗ് പാർടിയിലേക്ക് തിരിച്ചെടുത്തു. കഴിഞ്ഞ തവണ വിമതൻ ജയിച്ച നാലാം വാർഡ് കോൺഗ്രസിന് വിട്ടുകൊടുക്കാതെ ഇത്തവണ ലീഗ് സ്വന്തമാക്കി. ലീഗിലെ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് വിമതൻ മത്സരിച്ചതെന്ന കോൺഗ്രസിന്റെ വാദം ശരിവയ്‌ക്കുന്നതായി ഇത്. ഈ നയം തന്നെയാണ് ലീഗ് ഇത്തവണ എഴാം വാർഡ് പാലത്തായിലും നടപ്പിലാക്കുന്നത്. പാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന കോൺഗ്രസിലെ പ്രീത അശോകനെതിരെയാണ് ലീഗ് വിമത ആയിശ മഹമൂദ് മത്സരിക്കുന്നത്. ലീഗ് വാർഡ് ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതൊടെയാണ് ലീഗിലെ ചില നേതാക്കളുടെ മൗനാനുവാദത്തോടെ വിമത മത്സര രംഗത്തെത്തിയത്. പാനൂരിലെ കെപിസിസി നിർവാഹക സമിതിയംഗത്തിന്റെ സ്ഥാനാർഥിത്വം പോലും കോൺഗ്രസിന്റെ ഒരു ഗ്രൂപ്പിന്റെ ഒപ്പംനിന്ന് ലീഗ് ഇടപ്പെട്ടു തടഞ്ഞു. പെരിങ്ങളം, കരിയാട് മേഖലകളിലും കോൺഗ്രസിനെ അവഗണിച്ച് ലീഗ് ആധിപത്യം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..