ഇരിട്ടി
പുറംലോകത്തെത്തണമെങ്കിൽ മുളച്ചങ്ങാടത്തിൽ കുത്തൊഴുക്കിൽ തുഴയണം. വീട്ടിലാണെങ്കിലോ വന്യമൃഗ ഭീതിയിൽ ഉറക്കമില്ലാത്ത രാത്രികൾ. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേത പരിസരത്താണ് രണ്ട് മലയാളി കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. കർണാടകത്തിന്റെ സംരക്ഷിത വനത്തിൽനിന്നുള്ള വന്യമൃഗ ഭീഷണിക്കൊപ്പം അക്കരെ കടക്കാൻ പുഴ കടക്കാൻ പെടാപ്പാട് പെടുകയാണ് പള്ളിയാളിൽ പ്രകാശൻ, ചൂരക്കാട്ട് പുത്തൻ വീട്ടിൽ രവീന്ദ്രൻ എന്നിവരുടെ കുടുംബങ്ങൾ. ഒരു നടപ്പാലമെങ്കിലും പണിത് കിട്ടണമെന്ന ആവശ്യത്തിലാണിവർ. മുളച്ചങ്ങാടം വഴിയാണ് ഇവർ പുറംലോകത്തെത്തുന്നത്. വയോധികരും സ്‌ത്രീകളും കുട്ടികളും അടക്കം പുഴ തുഴഞ്ഞുള്ള സാഹസിക യാത്രയിലാണ്. കാട്ടാനകളുടെ സാന്നിധ്യം എല്ലായ്‌പ്പോഴുമുണ്ട്. ഇരു കുടുംബങ്ങളിലെയും വയോധികരായ രത്നമ്മയും രവീന്ദ്രനും ശകുന്തളയുമടക്കം ജീവൻ പണയപ്പെടുത്തിയാണ് പുഴ കടക്കാൻ ചങ്ങാട യാത്ര തുടരുന്നത്. ചങ്ങാടത്തിൽനിന്ന് പലവട്ടം പുഴയിൽവീണ് നീന്തി കരപറ്റേണ്ടി വന്നിട്ടുണ്ട്. ഒരുകമ്പിപ്പാലമെങ്കിലും പണിതു കിട്ടിയാൽ മതിയെന്നാണ് ഇവർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..