26 April Friday

കർഷകരെ കണ്ടും കേട്ടും കൃഷിമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ഷീ ദർശന്റെ ഭാഗമായി കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കുന്ന 
കൃഷിമന്ത്രി പി പ്രസാദ് പടിക്കച്ചാൽ പട്ടറേത്ത് നാരായണന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നടുന്നു

കണ്ണൂർ
കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും കൃഷിമന്ത്രിയും സംഘവും കൃഷിയിടങ്ങളും കർഷക ഭവനങ്ങളും സന്ദർശിച്ചു.  പിണറായിയിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് മന്ത്രി പി പ്രസാദ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം സന്ദർശനം നടത്തിയത്. തലശേരി ബ്ലോക്കിലെ  അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ധർമടം, പിണറായി, എരഞ്ഞോളി, തലശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 10 കേന്ദ്രങ്ങളിൽ മന്ത്രി കർഷകരുമായി  സംവദിച്ചു.
   ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കർഷകരെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീടരോഗങ്ങളുടെ അനിയന്ത്രിത ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽ വച്ച് തന്നെ മന്ത്രി പരിഹാര മാർഗങ്ങൾ നിർദേശിച്ചു.
 വന്യജീവി ആക്രമണത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ കൃഷി വകുപ്പ് മുഖേനെ നഷ്ടപരിഹാരം  നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇപ്പോൾ വനം വകുപ്പാണ് നഷ്ടപരിഹാരം നൽകുന്നത്. അതിനു പുറമെയാണിത്. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉൽപ്പാദനം നടത്തണം. എപ്പോഴും പരമ്പരാഗത കൃഷിരീതിയുമായിമാത്രം മുന്നോട്ടുപോകാനാവില്ല. വിള ഇൻഷൂറൻസിന് കർഷകർ പരമാവധി അപേക്ഷിക്കണം–- - മന്ത്രി പറഞ്ഞു. 
  മെച്ചപ്പെട്ട വിളവെടുപ്പ് ഏതിനാണോ ലഭിക്കുക അതിനായിരിക്കും സർക്കാർ മുൻഗണന നൽകുക. അതിനുള്ള ആസൂത്രണം കൃഷിയിടങ്ങളിൽ തുടങ്ങണം. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും.  നാളികേര സംഭരണ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.   രാവിലെ അഞ്ചരക്കണ്ടി പനയത്താംപറമ്പിലെ ഷൈമ മനോജിന്റെ വീട്ടിൽനിന്ന്‌ തുടങ്ങിയ സന്ദർശനം  വൈകിട്ട് പിണറായി എരുവട്ടിയിൽ സമാപിച്ചു. കൃഷിദർശൻ പരിപാടി ശനിയാഴ്ച  സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top