തലശേരി
ദേശീയപാത ആറുവരിയായി അതിവേഗം വികസിക്കുമ്പോൾ നാട് നന്ദി പറയുന്നത് ഇച്ഛാശക്തിയോടെ പദ്ധതി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിനോടാണ്. പാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം തിരിച്ചറിയാനാവാത്ത മാറ്റമാണ്. കരിവെള്ളൂർമുതൽ മുഴപ്പിലങ്ങാടുവരെ ദേശീയപാതയിൽ പാലങ്ങളുടെയും കലുങ്കുകളുടെയും പ്രവൃത്തി പുരോഗമിക്കുകയാണ്. എലിവേറ്റഡ് ബ്രിഡ്‌ജുകളുടെ ജോലിയും ആരംഭിച്ചു. വേനൽ മഴയോടെ ടാറിങ് നിർത്തി. കാലാവസ്ഥ അനുകൂലമായാൽ പുനരാരംഭിക്കും.
നീലേശ്വരം–-തളിപ്പറമ്പ് റീച്ചിൽ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും തളിപ്പറമ്പുമുതൽ മുഴപ്പിലങ്ങാടുവരെ വിശ്വസമുദ്ര എൻജിനിയറിങ്ങുമാണ് പ്രവൃത്തി നടത്തുന്നത്. 22 വില്ലേജുകളിലൂടെയാണ് 63.55 കിലോമീറ്റർ ദേശീയപാത കടന്നുപോകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ ബൈപാസുകൾ ഭാവിയിൽ യാത്രക്കാർക്ക് ആശ്വാസം പകരും. പയ്യന്നൂർ (3.82കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂർ (13.84 കി.മീ) എന്നിവയാണ് ബൈപാസുകൾ. ഏറ്റെടുത്ത 200.56 ഹെക്ടർ സ്ഥലത്തിന് 2260 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.
എതിർപ്പിന് മുന്നിൽ
കീഴടങ്ങാതെ
കെ റെയിൽപോലെ ദേശീയപാത വികസനത്തിനും വലിയ എതിർപ്പായിരുന്നു. എല്ലാ വലതുപക്ഷ ശക്തികളും ദേശീയപാത വികസനത്തിനെതിരെ ഒന്നിച്ചു. എതിർപ്പുകളെ നേരിട്ടാണ് ദേശീയപാത കണ്ണൂരിലും വികസിപ്പിക്കുന്നത്. ദൃഢനിശ്‌ചയത്തോടെ എൽഡിഎഫ് സർക്കാർ മുന്നോട്ടുനീങ്ങിയതിന്റെ ഫലം. സ്ഥലം നഷ്‌ടപ്പെടുന്നവർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകി, ആരെയും കണ്ണീര് കുടിപ്പിക്കാതെയുള്ള വികസനം. കുരുക്കോ ഗതാഗത സ്‌തംഭനമോ ഇല്ലാതെ യാത്രചെയ്യാൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
തലശേരി–-മാഹി ബൈപാസ്
പൂർത്തിയാകുന്നു
തലശേരി–-മാഹി ബൈപാസിൽ ഇനി ഒന്നരകിലോമീറ്റർ ടാറിങ്ങേ ബാക്കിയുള്ളൂ. 18.6 കിലോമീറ്റർ ബൈപാസിൽ 17 കിലോമീറ്റർ ടാറിങ് കഴിഞ്ഞു. പാലങ്ങളുടെ നിർമാണവും പൂർത്തിയായി. അഴിയൂരിലെ റെയിൽവേ മേൽപാലം പ്രവൃത്തി റെയിൽവേയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു. പാലങ്ങളുടെയും അടിപ്പാതകളുടെയും ക്രാഷ് ബാരിയറിന്റെയും പെയിന്റിങ്ങും ആരംഭിച്ചു. നെട്ടൂർ ബാലത്തിൽ പാലത്തിന്റെ നീളം 270 മീറ്റർ നീട്ടണമെന്ന നിർദേശത്തിന് ദേശീയപാതാ വിഭാഗം അനുമതിയായിട്ടില്ല. ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവീസ് റോഡും നിർമിച്ചു. എരഞ്ഞോളി, ധർമടം വില്ലേജുകളിൽ സർവീസ് റോഡിന് അക്വയർ ചെയ്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ സർവീസ് റോഡ് സ്ഥലമെടുപ്പ് ബാക്കിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..