പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ചികിത്സാർഥം പ്രത്യേക ഐസി യൂണിറ്റ് തുടങ്ങുന്നതിന് കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് ഒരുകോടി രൂപ അനുവദിച്ച് ഭരണാനുമതിയായി.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പരിയാരത്ത് ഒട്ടേറെപ്പേർ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഐസി യൂണിറ്റുകൂടി സജ്ജമാക്കുന്നത്.
ഈ യൂണിറ്റിലേക്ക് നവീന വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ, മൾട്ടി പാരമീറ്റർ മോണിറ്റർ, ഡിഫി ബ്രൈലേറ്റർ, ഇസിജി മെഷിൻ, ക്രാഷ് കാർട്ട് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടിയാണ് എംപിയുടെ ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചത്.
മെഡിക്കൽ സൂപ്രണ്ട് കെ സുദീപിനെയും പ്രിൻസിപ്പൽ ഡോ. എൻ റോയിയെയും വിളിച്ച് രാഗേഷ് കാര്യങ്ങൾ ആരാഞ്ഞിരുന്നു. അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ ഒരുകോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയത്.
ഉണ്ണിത്താന്റെ ഫണ്ടിൽനിന്ന് 50 ലക്ഷം
ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യം നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നതിന് ടി വി രാജേഷ് എംഎൽഎ നേരത്തേ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു.
വെന്റിലേറ്ററുകളും ഡയാലിസിസ് സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് കൂടുതൽ സഹായവും അദ്ദേഹം വാഗ്ദാനംചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..