തലശേരി
ബ്രിട്ടീഷ് സാമ്രാജ്യവാഴ്‌ചക്കെതിരെ ജീവൻ നൽകി പൊരുതിയ ജനമുന്നേറ്റത്തിന് കാർ ആർട്ടിലൂടെ പുനരാവിഷ്‌കാരം. സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ സന്ദേശവുമായി ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രനും പൊന്ന്യം സുനിലും ചേർന്നൊരുക്കിയ കാർ ആർട് പോരാട്ടഭൂമിയുടെ ചോരകിനിയുന്ന ഓർമയെ അടയാളപ്പെടുത്തുന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുമാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും മഹാത്യാഗവും 1940 സെപ്‌തംബർ 15ന്റെ ജനരോഷവും ഈ കലാസൃഷ്ടിയിലൂടെ വായിക്കാം.
തലശേരി പുതിയബസ്‌സ്‌റ്റാൻഡിൽ നിർത്തിയിട്ട അംബാസിഡർ കാറിലാണ് ചിത്രങ്ങൾ വരച്ചത്. വടക്കെ മലബാറിന്റെ ചരിത്രം മാറ്റിയെഴുതിയ മോറാഴയും മട്ടന്നൂരും തലശേരിയും കൂത്തുപറമ്പും തീർത്ത ചെറുത്തുനിൽപിന്റെ നേരനുഭവത്തിലേക്കാണ് വാക്കുംവരയും ഇഴചേർന്ന കലാസൃഷ്‌ടി കാഴ്‌ചക്കാരെ നയിക്കുക. അക്കാലത്തെ മാതൃഭൂമി, പ്രഭാതം പത്രവാർത്തകളിലെ തലക്കെട്ടുകളിലൂടെയാണ് സെപ്‌തംബർ 15ന്റെ സൂചന നൽകുന്നത്.
തലശേരിയിലെ രക്തസാക്ഷിത്വവും മോറാഴയിലെ ലാത്തിച്ചാർജും മട്ടന്നൂർ സമരത്തിന്റെ ബിബിസി റിപ്പോർട്ടും കെ പി ആറിന്റെയും അറാക്കൽ കുഞ്ഞിരാമന്റെയും ധീരതയും സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്‌ണമേനോൻ ജനരോഷത്തിൽ കൊല്ലപ്പെട്ടതും തലക്കെട്ടുകളായുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..