തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ദളിത്, ആദിവാസി, കർഷകത്തൊഴിലാളി ദ്രോഹനടപടികൾക്ക് കേരളത്തിന്റെ താക്കീത്. സംസ്ഥാന വ്യാപകമായി കർഷകത്തൊഴിലാളി, ദളിത്, --ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. തലസ്ഥാനത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
രാജ്യത്ത് വർധിക്കുന്ന ദളിത് പീഡനങ്ങൾക്ക് അറുതിവരുത്തുക, ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് ഭൂമി നിയമംമൂലം ലഭ്യമാക്കുക, പട്ടികജാതി– -പട്ടികവർഗ പീഡനം തടയൽ നിയമം കുറ്റമറ്റ നിലയിൽ നടപ്പാക്കുക, പ്രത്യേക ഘടക പദ്ധതികൾ പുനഃസ്ഥാപിക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നടപ്പാക്കുക, തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽദിനവും വേതനവും വർധിപ്പിക്കുക തുടങ്ങി 12 ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.
രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കെഎസ്‌കെടിയു, പികെഎസ്, ബികെഎംയു, എഐഡിആർഎം, എകെഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രാജ്‌ഭവൻ ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്‌ണൻ അധ്യക്ഷനായി.
കണ്ണൂർ ആർഎസ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ബികെഎംയു സെക്രട്ടറി കെ വി ബാബു അധ്യക്ഷനായി. കെ ജനാർദനൻ, കെ മോഹനൻ, കെ ആർ ചന്ദ്രകാന്ത്, സി വി ജയൻ, പി വി ബാബു രാജേന്ദ്രൻ, വി വി കണ്ണൻ, എം കെ ശശി, ദാമോദരൻ, എൻ ശ്രീധരൻ, ഇ ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി നാരായണൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..