മുഴക്കുന്ന‌്
മുമ്പ് മുടക്കോഴി ഗ്രാമത്തെ അപഹസിച്ച മാധ്യമപ്പട തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പു ദിവസം പുലർച്ചെ മുടക്കോഴിയിൽ എത്തിയതുകണ്ട‌് നാട‌് അമ്പരന്നു. പിന്നാലെ യുഡിഎഫ‌് സ്ഥാനാർഥി ലിൻഡ ജെയിംസും ചീഫ‌് ഏജന്റ‌് അഡ്വ. റോജസ‌് സെബാസ‌്റ്റ്യനും എത്തിയതോടെ നാട്ടുകാർക്കും എൽഡിഎഫ‌് പ്രവർത്തകർക്കും നേതാക്കൾക്കും കാര്യം പിടികിട്ടി.
സ്ഥാനാർഥിയും ഏജന്റും ബൂത്തിലിരുന്നു. വൈകിട്ട‌് മൂന്നുവരെ. പിന്നീട‌് തെരഞ്ഞെടുപ്പുചട്ടം ചൂണ്ടിക്കാട്ടി ബൂത്തിലൊരാളേ ഇരിക്കാവൂവെന്ന‌് തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ നിലപാട‌് സ്വീകരിച്ചതോടെ സ്ഥാനാർഥി ബൂത്തിൽനിന്നുപോയി. ബൂത്തിലിരുന്ന് സംഘർഷവും വാർത്തയും സൃഷ്‌ടിക്കാം എന്ന‌് മുൻകൂട്ടി ആസൂത്രണം ചെയ‌്താണ് അവർ വന്നത്. ചൂണ്ടയിൽ എൽഡിഎഫ‌് കൊത്തിയില്ല. സംയമനത്തോടെ എൽഡിഎഫ‌് പ്രവർത്തകർ വോട്ടിങ്ങിൽ കേന്ദ്രീകരിച്ചു.
സ്ഥാനാർഥിയുടെ ജന്മദേശമായ കുണ്ടുമാങ്ങോട‌് വാർഡിൽ എൽഡിഎഫ‌് 133 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ചീഫ‌് ഏജന്റിന്റെ അയ്യങ്കുന്ന‌് പഞ്ചായത്തിലും എൽഡിഎഫിന‌് 33 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. മുടക്കോഴി വാർത്താ നാടകം ചീറ്റിപ്പോയതോടെ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളിൽനിന്നെല്ലാം മാറിനിന്ന കോൺഗ്രസും യുഡിഎഫ‌് സംഘവും ഇരിട്ടിയിൽ വാർത്താസമ്മേളനം നടത്തി എൽഡിഎഫ‌് കള്ളവോട്ട‌് ചെയ‌്തു, യുഡിഎഫ് പ്രവർത്തകരെ കത്തി കാട്ടി പേടിപ്പിച്ചു എന്നൊക്കെ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ സ്വന്തം പ്രവർത്തകർപോലും ഈ കള്ള പ്രചരണം ഏറ്റെടുക്കാൻ മെനക്കെട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..