തലശേരി
ദേശാഭിമാനിയെ ഹൃദയത്തോട് ചേർക്കുന്ന തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് പത്രം സ്‌പോൺസർചെയ്‌ത് ഡോക്ടറുടെ മഹനീയ മാതൃക. തലശേരി കോ–-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിലെ എല്ലുരോഗ വിദഗ്‌ധൻ ഡോ. ജയകൃഷ്‌ണൻ നമ്പ്യാർ പത്ത് വരിക്കാരുടെ സംഖ്യ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎയെ ഏൽപിച്ചു.
കടലോരത്തെ സാംസ്‌കാരിക സ്ഥാപനങ്ങളിലും പത്രം വാങ്ങാൻ ശേഷിയില്ലാത്ത തൊഴിലാളികളുടെ വീടുകളിലും ഡോക്ടറുടെ അഭ്യർഥന പ്രകാരം ദേശാഭിമാനി വിതരണം ചെയ്യും. കോവിഡും ലോക്‌ഡൗണും തീർത്ത ദുരിതങ്ങളിൽനിന്ന് കരകയറി വരുന്ന തീരദേശത്തെ കുടുംബങ്ങളിലേക്കാണ് അറിവിന്റെ വെളിച്ചമെത്തുന്നത്.
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായാണ് എംഎൽഎയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ ടൗൺഹാളിനടുത്ത വീട്ടിലെത്തിയത്. തലശേരി ടൗൺ ലോക്കൽ സെക്രട്ടറി കാത്താണ്ടി റസാഖ്, കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അഡ്വ. എം കെ ഹസൻ, എൻ കെ മുഹമ്മദലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കേരളത്തിന്റെ സൈന്യമെന്ന് പ്രളയകാലത്ത് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് പത്രം സ്‌പോൺസർ ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഐഎംഎ തലശേരി ശാഖാ പ്രസിഡന്റുകൂടിയായ ഡോക്ടർ പറഞ്ഞു. ഡോ. ജയഗോപാൽ ഉൾപ്പെടെ പതിനഞ്ച് വാർഷിക വരിക്കാരെയാണ് ആദ്യദിനം തലശേരി ടൗണിൽ ചേർത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..