പിണറായി
ധർമടം സത്രം സ്വാമിക്കുന്നിലുള്ള ബസ് ഷെൽട്ടറിൽ അവശനിലയിൽ കണ്ടെത്തിയ വയോധികന് ധർമടം ജനമൈത്രി പൊലീസിന്റെ ഇടപെടലിൽ പുതുജീവിതം. കോട്ടയം വൈക്കത്തിനടുത്തുള്ള ഷാജിയെയാണ് ജനമൈത്രി പൊലീസ് എളയാവൂർ സിഎച്ച് സെന്ററിൽ എത്തിച്ചത്. മൂന്ന് ദിവസമായി പൊലീസിന്റെ മേൽനോട്ടത്തിൽ കഴിയുന്ന ഷാജിയെ സിഎച്ച് സെന്റർ ഏറ്റെടുക്കുകയായിരുന്നു. ദിവസങ്ങളായി ഭക്ഷണമില്ലാതെ അവശനായിരുന്നു. കുറേ വർഷമായി ജില്ലയുടെ പല ഭാഗങ്ങളിലായിരുന്നു ജീവിതം. മത്സ്യബന്ധന മേഖലയിൽ കണ്ണൂർ ആയിക്കരയിലും ബേപ്പൂരിലും ലക്ഷദ്വീപിലും ജോലി ചെയ്തിരുന്നുവെന്ന് ഷാജി പറയുന്നു. അവിവാഹിതനായ ഇയാൾക്ക് ബന്ധുക്കൾ എവിടെയാണെന്ന് ഓർമയില്ല.
അറുപത് വയസ്സിന് മുകളിലുള്ള ഇദ്ദേഹത്തിന് അസുഖവുമുണ്ട്. നടക്കാൻ സാധിക്കുന്നില്ല. ഡോക്ടർമാർ പരിശോധന നടത്തി മരുന്ന് നൽകി. ആവശ്യമെങ്കിൽ വിദഗ്‌ധ ചികിത്സ നൽകും. ധർമടം ഇൻസ്‌പെക്ടർ ടി പി സുമേഷ്, എസ്ഐ കെ ശ്രീജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർ ഷിജില, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ വി നിജിൽ, കെ ജിതേഷ് എന്നിവരാണ് ഇദ്ദേഹത്തിന് ആവശ്യമായ സംരംക്ഷണം നൽകാൻ നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..