മട്ടന്നൂർ
ചികിത്സയും കൃഷി പരിപാലനവും ഒന്നിച്ചുകൊണ്ടുപോകുക വിഷമം പിടിച്ച കാര്യമാണ്. എന്നാൽ, ഇവ രണ്ടും ഒരുപോലെ കൈാര്യം ചെയ്യുന്ന ഡോക്ടറുണ്ട് മട്ടന്നൂർ നിടുവോട്ടും കുന്നിൽ. ഹോമിയോ ഡോക്ടർ എം ഡി സെബാസ്റ്റ്യനാണ് വ്യത്യസ്‌തമായ ഈ രണ്ട് മേഖലയിലും തിളങ്ങുന്നത്. ഔഷധ ഗുണമേറെയുള്ള ഗാക് ഫ്രൂട്ടും ഡ്രാഗൺ ഫ്രൂട്ടും വീടിന്റെ ടെറസിലും മുറ്റത്തും വിളയിക്കുകയാണ് ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന സെബാസ്‌റ്റ്യൻ. വീട്ടിലെത്തുന്ന രോഗികളെ പരിശോധിച്ചശേഷം അവശേഷിക്കുന്ന സമയത്താണ് കൃഷി.
നെതർലാൻഡിലും വിയറ്റ്നാമിലും ധാരാളമായി കൃഷി ചെയ്യുന്ന ഗാക് ഫ്രൂട്ട് വീട്ടുമുറ്റത്തും വിളയുമെന്ന് ഡോക്ടർ തെളിയിച്ചു. മെക്സിക്കൻ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ട് ടെറസിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് കൃഷി ചെയ്യുന്നത്. ഒരു വർഷമായപ്പോഴേക്കും ആറോളം ചെടികളിലെ കായകൾ വിളവെടുത്തു. ഒരുവർഷം മുമ്പ് കോഴിക്കോട് മുക്കത്തെ സുഹൃത്താണ് ഡ്രാഗൺ ഫ്രൂട്ടിന്റെ വിത്ത് നൽകിയത്. മണ്ണ്, മണൽ, ചകിരി, ജൈവവളം എന്നിവ കലർത്തിയ മിശ്രിതത്തിൽ മുളപ്പിച്ച് തൈകൾ നടും. ചെടി പടർന്ന് വളരാൻ പൈപ്പ് തൂണുകളും ഇതിന് മുകളിൽ ഇരുചക്ര വാഹനത്തിന്റെ പഴയ ടയറും സ്ഥാപിച്ചു. ടയറിന്റെ നടുവിലൂടെ പുറത്തേക്ക് നീണ്ട് താഴേക്ക് ചാഞ്ഞു വരുന്ന ശിഖരങ്ങളിലാണ് കായകളുണ്ടായത്.
വീട്ടുമുറ്റത്താണ് ഗാക് ഫ്രൂട്ട് കൃഷി. സ്വർഗത്തിലെ കനിയെന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ടിന്റെ വിത്ത് തിരുവമ്പാടിയിൽനിന്നാണ് കൊണ്ടുവന്നത്. മൂന്ന് മാസം കൊണ്ട് നടാൻ പാകത്തിലുള്ള തൈകളുണ്ടാക്കി. ഒരു വർഷത്തിനകം കായകളുണ്ടായി. കായ ആദ്യം പച്ച നിറവും പിന്നീട് ഓറഞ്ച് നിറത്തിലുമാകും. ചുവന്ന നിറമായാൽ വിളവെടുക്കാം. ഡ്രാഗൺ ഫ്രൂട്ടിന് പുറമെ പച്ചക്കറി കൃഷിയും ടെറസിൽ ചെയ്യുന്നുണ്ട്. പായം കാഞ്ഞിരക്കുന്നിൽ കുടുംബസ്വത്തായ 15 ഏക്കർ സ്ഥലത്തും വിവിധതരം കൃഷികൾ ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..