മാതമംഗലം
ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തിയ കള്ളൻ കിണറ്റിൽ വീണു. പൊലീസ് കൈയോടെ പിടികൂടി. തളിപ്പറമ്പ് മുയ്യത്തെ എ പി ഷമീറാ(35)ണ് പെരിങ്ങോം പൊലീസിന്റെ പിടിയിലായത്.
തുമ്പത്തടത്തെ റിട്ട. അധ്യാപകൻ കെ പവിത്രന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഇയാൾ മോഷണത്തിനെത്തിയത്. പവിത്രനും ഭാര്യ രാജമ്മയും വീട് പൂട്ടി തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
രാത്രി കുറ്റൂരിലെ ബിവറേജ് ഷോപ്പിൽനിന്നും മദ്യം വാങ്ങാൻ പോകവെ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കുകയും തിരിച്ചുവരുമ്പോൾ മോഷണത്തിനായി കയറുകയുമായിരുന്നു. ഇരുചക്രവാഹനം അടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം വീടിനോട് ചേർന്ന കിണറിന്റെ ആൾമറയിൽ കയറി മുകളിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു. മുപ്പതടിയോളം ആഴമുള്ളതായിരുന്നു കിണർ.
ഇയാളുടെ നിലവിളി കേട്ടത്തിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. വീഴ്ചയിൽ ഇയാൾക്ക് നിസാര പരിക്കേറ്റു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പുറത്തെടുത്തു. പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്ത് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഷമീറിന്റെ പേരിൽ മൂന്ന് കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..