കണ്ണൂർ
പൊതുജനാരോഗ്യ സംരക്ഷണത്തിൽ ആരോഗ്യ വകുപ്പ് കഴിഞ്ഞ വർഷം നടത്തിയ വൻ ചുവടുവയ്‌പാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്. കിഫ്‌ബി സാമ്പത്തിക സഹായത്തോടെ കാത്ത് ലാബ് സ്ഥാപിച്ചതോടെ മുൻഗണനാവിഭാഗക്കാർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഹൃദയചികിത്സാനടത്താനുള്ള സംവിധാനമാണ് ഒരുങ്ങിയത്.
ഇതുവരെ
22 ആൻജിയോപ്ലാസ്‌റ്റി
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മുൻകൈയിലാണ് കാത്ത് ലാബിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. കോവിഡ് കാലയളവിൽ നിർമാണം ഒരു വർഷത്തിലേറെ നീണ്ടു. കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ട്രോമാകെയർ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കാത്ത് ലാബ് പൂർണമായും സജ്ജമായി. ഉദ്‌ഘാടനം നടന്നില്ലെങ്കിലും ജനുവരിമുതൽ ഹൃദയശസ്‌ത്രക്രിയകൾ ഇവിടെ നടക്കുന്നുണ്ട്. ഇതുവരെ 22 ആൻജിയോ പ്ലാസ്‌റ്റികൾ ഈ കാത്ത് ലാബിൽ നടന്നു.
സൗകര്യങ്ങൾ
അത്യാധുനികം
എട്ട് കോടി ചെലവിട്ട് സജീകരിച്ച കാത്ത് ലാബിൽ അത്യാധുനിക സംവിധാനങ്ങളാണുള്ളത്. 10,64,032 രൂപ ജില്ലാപഞ്ചായത്ത് വിഹിതമാണ്.
നാലരക്കോടി രൂപയുടെ കാത്ത് മെഷിനാണ് സ്ഥാപിച്ചത്. വിപ്രോ ജനറൽ ഇലക്‌ട്രോണിക്‌സ്, ഹിന്ദുസ്ഥാനൻ ലൈഫ്‌കെയർ ലിമിറ്റഡ് എന്നിവർ ചേർന്നാണ് കാത്ത് ലാബ് നിർമിച്ചത്. പ്രീകാത്ത് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ അഞ്ച് കിടക്കളും പോസ്‌റ്റ് കാത്ത് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പത്ത് കിടക്കകളുമുണ്ട്. രണ്ട് ഹൃദ്രോഗവിദഗ്‌ധരുടെയും കാത്ത്‌ലാബ് ടെക്‌നീഷ്യന്മാരുടെയും നഴ്‌സുമാരുടെയും സേവനവും ഉണ്ട്.
സാധാരണക്കാരന്റെ
ആശ്വാസം
ജില്ലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽമാത്രമാണ് കാത്ത് ലാബുള്ളത്. ഹൃദയത്തിലെ ബ്ലോക്ക് നീക്കുന്ന ആൻജിയോപ്ലാസ്റ്റി ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യമായി ചെയ്യാം.
ജനറൽ വിഭാഗക്കാർക്ക് ഒരു ബ്ലോക്ക് നീക്കാൻ 72,000 രൂപയും രണ്ട് ബ്ലോക്ക് നീക്കാൻ 1,08,000 രൂപയുമാണ് ചെലവ്. സ്വകാര്യ ആശുപത്രികളിൽ രണ്ടുലക്ഷം രൂപയാണ് ആൻജിയോപ്ലാസ്‌റ്റിക്ക് ഈടാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..